""തന്നൈയൊന്ന് കാണണം, മുകളിലേക്കു വരണം'', എം.എ ബേബി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ബെറ്റി ലൂയിസിനോടു പറഞ്ഞു, കോഴിക്കോട് പാര്‍ട്ടി ഓഫീസില്‍. ഭയത്തോടെ മുന്നിലെത്തിയ ബെറ്റിയോട് ബേബി പറഞ്ഞു. ""തന്നെ എനിക്ക് വിവാഹം ചെയ്താല്‍ കൊള്ളാമെന്നുണ്ട്, എന്തു പറയുന്നു? അവധാനതയോടെ ചിന്തിച്ചിട്ടു മറുപടി പറഞ്ഞാല്‍ മതി''. അവധാനതയുടെ അര്‍ത്ഥം കണ്ടെത്താനുള്ള പ്രയത്നമാണ് അവര്‍ക്കിന്നും പ്രണയത്തിന്‍റെ ആദ്യാക്ഷരങ്ങളിലെ ചിരിയുണര്‍ത്തുന്ന സാന്നിദ്ധ്യം.
അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായ ബേബിയെ മോചിപ്പിക്കാന്‍ സമരം നടത്തിയതിനെതിരെ എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുന്പോഴാണ് ബെറ്റി ആദ്യമായി ബേബിയെ കാണുന്നത്.ബേബി അന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് - തമ്മില്‍ സംസാരിക്കുന്നത് പിന്നെയും രണ്ടു വര്‍ഷം കഴിഞ്ഞ്.
ബേബിയുടെ വിവാഹാഭ്യര്‍ത്ഥന ബെറ്റി വീട്ടിലെത്തിച്ചു. അച്ഛനനമ്മമാര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍. ബേബിയാണെങ്കില്‍ സ്വന്തമായി പാര്‍ട്ടി മാത്രമുള്ളവനും, എന്തായാലും ബെറ്റിയുടെ മാതാപിതാക്കള്‍ ബേബിയെക്കുറിച്ചന്വേഷിച്ചശേഷം അദ്ദേഹത്തിന് കത്തയച്ചു. ബേബിയുടെ ജ്യേഷ്ഠന്‍ ജോണ്‍സണും ഭാര്യയുമായി സംസാരിച്ച് വിവാഹവും ഉറപ്പിച്ചു.
ചില നിബന്ധനകളും ബേബി വിവാഹത്തിനു മുന്‍പ് വച്ചിരുന്നു. വിവാഹം പള്ളിയില്‍ വേണ്ട, സ്വത്ത് വേണ്ട, കുട്ടികള്‍ വേണ്ട, പഠനം പൂര്‍ത്തിയാക്കണം, കുട്ടികളുടെ കാര്യത്തിലൊഴികെ എല്ലാ നിബന്ധനകളും പാലിക്കപ്പെട്ടു. വേദിയിലെ ഗൗരവക്കാരനായ ബേബിയുടെ റൊമാന്‍റിക് മുഖം കാണാനായത് കത്തുകളിലൂടെയായിരുന്നു. കത്തുകളിലൂടെയും ഫോണിലൂടെയും വികസിച്ച ബന്ധം വിവാഹശേഷവും പ്രണയാതുരമായി തുടരുന്നു ഈ ദന്പതികള്‍.
ടി.കെ. രാജീവ് കുമാര്‍- ലതാ കുര്യന്‍ രാജീവ്
കൃത്യമായ പ്ളാനിങ്ങോടെ സിനിമയെടുക്കുന്ന അപൂര്‍വ്വം സംവിധായകരിലൊരാളായ ടി.കെ. രാജീവ്കുമാര്‍ പ്രണയത്തിന്‍റെ തിരക്കഥയില്‍ ഈ പ്ളാനിങ്ങില്ലാതെതന്നെ സൂപ്പര്‍ ഹിറ്റ് സൃഷ്ടിച്ചു;തിരക്കഥ ഇല്ലാതെ
സൂ വാച്ച് എന്ന പരസ്യ ചിത്രത്തിന്‍റെ കോ-ഓര്‍ഡിനേറ്റര്‍ ലതാ കുര്യനും സംവിധായകന്‍ രാജീവ് കുമാറും അടുക്കുന്നത് തികച്ചും യാദൃച്ഛികമായിരുന്നു. തിരുവനന്തപുരം മ്യൂസിയത്തില്‍ ആദ്യത്തെ കൂടിക്കാഴ്ച.
ലതയും രാജീവും പ്രണയത്തിലാണ്. അവരെക്കാള്‍ മുന്‍പെ അറിഞ്ഞത് സുഹൃത്തുക്കളായിരുന്നു. എങ്കിലും രാജീവിന്‍റെ മൂക്ക് കണ്ടപ്പോഴേ ഇയാളെനിക്ക് ചേരുമെന്ന് തോന്നിയതായി ലത സാക്ഷ്യപ്പെടുത്തുന്നു.
മതവ്യത്യാസം രാജീവിന്‍റെ വീട്ടില്‍ എതിര്‍പ്പുണ്ടാക്കി. ലതയുടെ അച്ഛന്‍ സമ്മതിച്ചു. തിരുവനന്തപുരം പ്രീ മെയ്സണ്‍സ് ഹാളില്‍ വിവാഹം. പള്ളിയില്‍ നിന്ന് പുറത്താക്കിയെങ്കിലും ഇവര്‍ ഇന്നും പള്ളിയിലും അന്പലത്തിലും പോകുന്നു, മതസ്ഥാപനങ്ങള്‍ എന്നും സ്നേഹത്തിനെതിരാണെന്ന കുറ്റപ്പെടുത്തലോടെ തന്നെ.