'ചെക്കന് നാണം ആയതുകൊണ്ട് അമ്മാവനാ കാര്യങ്ങളൊക്കെ പറഞ്ഞത്'; മോദിയുടെ വാർത്താസമ്മേളനത്തെ ട്രോളി സമൂഹമാധ്യമങ്ങൾ

നിരവധി പേരാണ് മോദിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

Last Modified ശനി, 18 മെയ് 2019 (13:04 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാര്‍ത്താസമ്മേളനത്തെ ട്രോളി സമൂഹമാദ്ധ്യമങ്ങൾ‍. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ മാത്രം ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും പ്രധാനമന്ത്രി നിശ്ബദനായി ഇരിക്കുകയും ചെയ്തതാണ് വിമര്‍ശിക്കപ്പെടുന്നത്. നിരവധി പേരാണ് മോദിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ചെക്കന് നാണമായത് കൊണ്ട് അമ്മാവനാ കാര്യങ്ങളൊക്കെ പറഞ്ഞത് എന്ന പരിഹാസമായിരുന്നു ഫേസ്ബുക്കില്‍ നിറഞ്ഞു നിന്നത്. ഇത് പ്രമുഖരടക്കം ഏറ്റെടുത്തതോടെ സമൂഹമാദ്ധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചയായി.


ഷാഫി പറമ്പില്‍ എംഎൽഎയാണ് ഇതേറ്റെടുത്ത പ്രമുഖന്‍. മോദിയുടെയും അമിത് ഷായുടേയും വാര്‍ത്താസമ്മേളനത്തിലെ ചിത്രത്തോടൊപ്പം ഈ ക്യപ്ഷനും ചേര്‍ത്താണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തൊട്ടുമുമ്പ് പങ്കുവെച്ചതാവട്ടെ.., പ്രധാനമന്ത്രിയുടേയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും വാര്‍ത്താസമ്മേളനങ്ങള്‍ ഉദ്ധരിച്ചും മോദിയെ വിമര്‍ശിക്കാന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ മറന്നില്ല. മോദി ജി ആദ്യമായി പത്രസമ്മേളനത്തില്‍ 'പങ്കെടുത്തു'.അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായത് കൊണ്ട് മാത്രം ഒറ്റ ചോദ്യത്തിനും ഉത്തരം പറഞ്ഞില്ല .എല്ലാം 'ഷാ'ജിയണ്ണനെ ഏല്പിച്ചു. അപ്പുറത്ത് രാഹുല്‍ ഗാന്ധിയും നടത്തി ഒരു പത്ര സമ്മേളനം . ചോദ്യവും ഉത്തരവും ഒക്കെയുണ്ടായിരുന്നത്രെ .. ഒരു അച്ചടക്കം വേണ്ടേ മിഷ്ടര്‍ രാഹുല്‍ ഗാന്ധി ..എന്നായിരുന്നു മറ്റൊരു പരിഹാസം.


വി.ടി ബല്‍റാം എംഎൽഎയും ഒട്ടും കുറച്ചില്ല. നര്‍മ്മം ഇത്തിരി കുറഞ്ഞെങ്കില്‍ സ്വതസിദ്ധമായ ഭാഷയില്‍ അദ്ദേഹം ഉല്‍പാദിപ്പിച്ചതായതുകൊണ്ട് ഫേസ്ബുക്കില്‍ കൈയ്യടിക്ക് കുറവൊന്നും ഉണ്ടായില്ല. താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്‌സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോണ്‍ഫറന്‍സ് എന്ന് പറയുന്നതെന്നായിരുന്നു വിടി പ്രധാനമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തെ പരിഹസിച്ചത്. ഫേസ്ബുക്കിലും മറ്റു സമൂഹമാദ്ധ്യമങ്ങളിലും നിറഞ്ഞു നിന്ന മറ്റൊന്നായിരുന്നു, മോദിയുടെ വാര്‍ത്താ സമ്മേളനം വിടവാങ്ങല്‍ പ്രസംഗമാണോയെന്ന ഉദ്യോഗജനകമായ ചോദ്യവും.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :