കെവിന്റെ മരണം ഗുണ്ടാസംഘത്തിൽ നിന്ന് രക്ഷ‌പ്പെടാന്‍ ശ്രമിക്കുന്നതിനിടെ; അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് ഇങ്ങനെ

കെവിന്റെ മരണം; അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് ഇങ്ങനെ

കോട്ടയം| Rijisha M.| Last Modified തിങ്കള്‍, 4 ജൂണ്‍ 2018 (08:49 IST)
കെവിൽ പുഴയിൽ വീണ് മരിച്ചതാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഗുണ്ടാസംഘത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പുഴയിൽ വീണ് മരിക്കുകയായിരുന്നു. മരണഭയത്താൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മരണം സംഭവച്ചതുകൊണ്ട് പ്രതികൾക്കെതിരെ കൊലപാതകകുറ്റം ചുമത്തും. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിനും സാക്ഷി അനീഷിന്റെയും പ്രതികളുടെയും മൊഴി അടിസ്ഥാനമാക്കിയാണ് നിഗമനം. കെവിന്റെ ശരീരത്തിൽ 16 മുറിവുകൾ ഉണ്ടെങ്കിലും ഇതൊന്നും മരണകാരണമല്ലെന്ന് വ്യക്തമാക്കിയിരുന്നു.

"കെവിനെ തട്ടിക്കൊണ്ടുപോയ സംഘം എത്തിയത് നീനുവിനെ ബലമായി പിടിച്ചുകൊണ്ടുപോകാൻ സാനു അയച്ച ഗുണ്ടകളാണ്. നീനുവിനെ കണ്ടെത്താൻ കഴിയാത്തതിനാലാണ് അനീഷിനെയും കെവിനെയും വീട് കയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. തെന്‍മലയ്ക്കുള്ള യാത്രയ്ക്കിടെ കാറിനുള്ളില്‍വച്ചു കെവിനെ ക്രൂരമായി മര്‍ദിച്ചു കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. തെന്മലയിലേക്ക് നീനുവിനെ വിളിച്ചുവരുത്താനായിരുന്നു പദ്ധതി. ചാലിയേക്കരയിൽ എത്തിയതിന് ശേഷം കെവിനെ വാഹനത്തില്‍നിന്നു പുറത്തിറക്കി കമിഴ്ത്തികിടത്തിയിരുന്നു. ഇതിനിടെയാണ്, അനീഷ് ഛര്‍ദ്ദിക്കുകയും അപകടം സംഭവിച്ചുവെന്നു കരുതി സംഘാംഗങ്ങള്‍ അവിടേക്കോടുകയും ചെയ്‌തത്. ഇതിനിടെയാണു കെവിന്‍ ഓടി രക്ഷപ്പെട്ടത്. റോഡിന്റെ ഇടതു വശത്തെ മാലിന്യക്കൂമ്പാരത്തില്‍ പതുങ്ങിയ പുഴയിലേക്കു ഉരുണ്ടുവീണുവെന്നാണു കണ്ടെത്തൽ‍.

ചാലിയേക്കരയിൽ കെവിനെ കാറിൽ നിന്ന് പുറത്തുകിടത്തുന്നത് കണ്ടെന്ന അനീഷിന്റെ മൊഴി മരണകാരണം മുങ്ങിമരണം മൂലമാണെന്ന കെവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കെവിൻ കാറിൽനിന്നു ചാടി രക്ഷപെട്ടുവെന്ന പ്രതികളുടെ മൊഴി, മൃതദേഹം കണ്ടെത്തിയിടത്തെ സ്ഥലപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റമുള്‍പ്പെടെയാണ‌ു ചുമത്തിയിരിക്കുന്നത്." - കെവിൻ വധം അന്വേഷിച്ച പൊലീസ് സംഘത്തിന്റെ കണ്ടെത്തൽ ഇങ്ങനെയാണ്. അന്തിമ പോസ്റ്റ്മോർ‍ട്ടം റിപ്പോർട്ടിൽ മാറ്റങ്ങൾ ഉണ്ടാകുകയോ രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുകയോ ചെയ്താൽ ഇപ്പോഴത്തെ നിഗമനത്തിൽ മാറ്റം വരുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :