'വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ': ദീപാ നിശാന്തിനെതിരെയുള്ള ആരോപണത്തിൽ നിലപാടറിയിച്ച് അഡ്വ ജയശങ്കര്‍

'വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ': ദീപാ നിശാന്തിനെതിരെയുള്ള ആരോപണത്തിൽ നിലപാടറിയിച്ച് അഡ്വ ജയശങ്കര്‍

Rijisha M.| Last Modified വെള്ളി, 30 നവം‌ബര്‍ 2018 (12:23 IST)
കേരള വര്‍മ്മ കോളേജ് അധ്യാപികയായ ദീപാ നിശാന്ത് കവിത മോഷണം നടത്തിയതായുള്ള ആരോപണത്തിൽ നിലപാട് വ്യക്തമാക്കി അഡ്വ ജയശങ്കര്‍ രംഗത്ത്. പ്രസിദ്ധ യുവ കവിയായ എസ് കലേഷാണ് ആരോപണവുമായി രംഗത്തെത്തിയത്. കവിത ചെറിയ മാറ്റങ്ങളോടെ സ്വന്തം പേരില്‍ അധ്യാപകരുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ദീപാ നിഷാന്ത് ഇതുകൊണ്ടൊന്നും തളരില്ല. അവര്‍ സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം തുടരുകതന്നെ ചെയ്യുമെന്നും അഡ്വ ജയശങ്കര്‍ ഫേസ്ബുക്കിൽ കുറിച്ചു.

‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാന്‍’ എന്ന കവിത കോപ്പിയടിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തി ‘അങ്ങനെയിരിക്കെ’ എന്ന പേരില്‍ കോളേജ് അധ്യാപകസംഘടനയുടെ മാഗസിനില്‍ ദീപ പ്രസിദ്ധീകരിച്ചുവെന്നാണ് കമലേഷ് ആരോപിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-

വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ....

സുപ്രസിദ്ധ സാഹിത്യകാരിയും പുരോഗമന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസികളുടെ സ്നേഹഭാജനവും സർവ്വോപരി നവോത്ഥാന നായികയുമായ ദീപാ നിഷാന്തിനെതിരെ സാഹിത്യ ചോരണം ആരോപിക്കുന്നു ചില തല്പരകക്ഷികൾ.

എസ് കലേഷ് എന്ന അപ്രശസ്ത കവി 2011ൽ എഴുതി പ്രസിദ്ധീകരിച്ച ഒരു കവിത അല്ലറചില്ലറ വ്യത്യാസങ്ങൾ വരുത്തി ദീപ സ്വന്തം പേരിൽ പുന:പ്രസിദ്ധീകരിച്ചു എന്നാണ് ആരോപണം.

നവോത്ഥാന വിരുദ്ധരും സാമ്രാജ്യത്വ ഫാസിസ്റ്റ് സയണിസ്റ്റ് ലോബിയുമാണ് ദീപ ടീച്ചറെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്. ദീപ കോപ്പിയടിച്ചാണ് പരീക്ഷ പാസായതെന്നും കോഴ കൊടുത്താണ് ജോലി സമ്പാദിച്ചതെന്നും ഇനി ആരോപണം ഉയർന്നേക്കും.

പുരോഗമന നാട്യക്കാരായ ചില പുംഗവന്മാരും ടീച്ചറെ കല്ലെറിയുന്നു എന്നതാണ് ഏറ്റവും ഭയങ്കരമായ സംഗതി. മീടൂ ആരോപണം നേരിടുന്ന വിശ്വമഹാകവി വരെ ഇക്കൂട്ടത്തിലുണ്ട്.

ദീപാ നിഷാന്ത് ഇതുകൊണ്ടൊന്നും തളരില്ല. അവർ സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം തുടരുകതന്നെ ചെയ്യും.

# ദീപാ നിഷാന്തിനൊപ്പം
നവോത്ഥാന മൂല്യങ്ങൾക്കൊപ്പം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :