അലറിയെത്തുന്ന മഴ ഇറയത്തുനിന്ന് ആസ്വദിക്കുകയാണ് ലക്ഷ്മിയമ്മ. കൊയ്യാറായ പാടങ്ങളും തൊടിയുമൊക്കെ നനഞ്ഞു തുങ്ങിയിരിക്കുന്നു. അഞ്ചു വര്‍ഷം മുന്‍പ് തന്നെ ഒറ്റയ്ക്കാക്കി കടന്നു പോയ മാധവേട്ടന്‍റെ ആത്മാവുറങ്ങുന്ന വീട്ടില്‍ ലക്ഷ്മിയമ്മ തനിച്ചാണ്. മക്കളും മരുമക്കളുമൊക്കെ നഗരങ്ങളില്‍ ചേക്കേറിയിരിക്കുന്നു. ഒറ്റപ്പെടലിന്‍റെ വ്യഥയൊക്കെ മനസിന്‍റെ കോണിലൊതുക്കി ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടാതെ ലക്ഷ്മിയമ്മ സുഖകരമായ ഒരന്ത്യം സ്വപ്നം കാണുന്നു.
ചെമ്മണ്‍പാത കടന്ന് പാടവരമ്പിലൂടെ ഒരു പെണ്‍കുട്ടി നടന്നു വരുന്നു. മഴ ശക്തി പ്രാപിച്ചു. കാഴ്ച കൂടുതല്‍ അവ്യക്തമായി. വെളുത്ത് കൊലുന്നനെയുള്ള സുന്ദരിപ്പെണ്ണ് ലക്ഷ്മിയമ്മയുടെ അടുത്തെത്തി. പതിനഞ്ചോ പതിനാറോ വയസ് തോന്നിക്കും. പട്ടുപാവാടയും ബ്ലൗസും മഴയില്‍ കുതിര്‍ന്ന് ശരീരത്തോട് കൂടുതല്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നു. തോളില്‍ തൂക്കിയിരുന്ന ബാഗ് ഇറയത്തുവച്ച ശേഷം പാവാടയുടെ തുമ്പുയര്‍ത്തി നനവുമാറ്റാന്‍ അവള്‍ ശ്രമിച്ചു. സ്വര്‍ണ്ണ പാദസരം കാലുകള്‍ക്ക് കൂടുതല്‍ അഴകു നല്‍കുന്നു.
ലക്ഷ്മിയമ്മ ചോദ്യഭാവത്തില്‍ അവളെ നോക്കി.
" മുത്തശ്ശീ, എന്നെ മനസിലായില്ലേ?" എവിടെയോ കണ്ടു മറന്ന മുഖം. പക്ഷേ...
മഴയുടെ തണുപ്പില്‍ പ്പെടാതെ മാറിന്‍റെ ചൂടു പറ്റിക്കിടന്ന മാലയിലെ ലോക്കറ്റ് അവള്‍ ഉയര്‍ത്തിക്കാട്ടി.
" ഇത് സുഭദ്രയുടെ...? "
WEBDUNIA|
" അതേ മുത്തശ്ശീ... എന്റമ്മയ്ക്ക് മുത്തശ്ശി കൊടുത്തതാ ഇത്."