എവർഗ്രാൻഡെ: ചൈനീസ് ഭീമന്റെ തകർച്ചയിൽ ശതകോടീശ്വരന്മാർക്ക് നഷ്ടമായത് 10 ലക്ഷം കോടി രൂപ

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (12:54 IST)
ചൈനയിലെ റിയൽ എസ്റ്റേറ്റ് ഭീമനായ എവർഗ്രാൻഡെയുടെ വൻകടക്കെണിയുടെ വാർത്തകൾ പുറത്തുവന്നതോടെ ലോകമെങ്ങുമുള്ള ഓഹരിവിപണി സൂചികകൾ തകർച്ചയിലാണ്. ഇന്ത്യൻ മാർക്കറ്റ് ഉൾപ്പടെയുള്ള ഏഷ്യൻ മാർക്കറ്റുകളും യൂറോപ്യൻ അമേരിക്കൻ മാർക്കറ്റും ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്.

ചൈനീസ് ഭീമന്റെ പതനത്തെ തുടർന്നുള്ള ആഘാതം ഇന്നും യുഎസ്, യൂറോപ്യൻ വിപണിയിൽ ദൃശ്യമായപ്പോൾ ഏഷ്യൻ മാർക്കറ്റുകളിൽ ഇന്ന് നേരിയ നേട്ടം ദൃശ്യമാണ്. എന്നാൽ ഇന്നലെ ആഗോളവിപണിയിൽ ഉണ്ടായ തകർച്ചയിൽ ശതകോടീശ്വരന്മാർക്ക് ഒറ്റദിവസംകൊണ്ട് നഷ്ടമായത് 135 ബില്യൺ (10 ലക്ഷം കോടി രൂപ)ഡോളർ ആണെന്നാണ് ബ്ലൂംബർഗ് പറയുന്നത്.

ബ്ലൂംബർഗർ ബില്യണയേഴ്‌സ് സൂചിക പ്രകാരം ടെസ് ല കോർപറേഷൻ ഉടമ ഇലോൺ മസ്‌കിന്റെ ആസ്തിയിൽ 7.2 ബില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടായത്. ഇതോടെ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 198 ബില്യണായി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തി 5.6 ബില്യൺ കുറഞ്ഞ് 194.2 ബില്യണുമായി.

ചൈനീസ് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കൊപ്പം കടക്കെണിക്കൂടെയായപ്പോൾ ഇടപാടുകൾക്കുള്ള പണം പോലും കയ്യിലില്ലാത്ത അവസ്ഥയിലാണ് ആഗോളഭീമനായ എവർഗ്രാൻഡെ. 2008ലെ ലേമേൻ ബ്രദേഴ്‌സ് തകർച്ചയെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിന് സമാനമായ തകർച്ചയിലേക്ക് ആഗോളവിപണി കടന്നേക്കുമോ എന്ന ആശങ്ക ബിസിനസ് ലോകത്ത് ശക്തമാണ്. യുഎസ് ഫെഡറൽ റിസർവ് യോഗത്തിൽ വരാനിരിക്കുന്ന തീരുമാനങ്ങളുംകൂടിയായപ്പോൾ മെയ് മാസത്തിനുശേഷം ഇതാദ്യമായി എസ്ആൻഡ്പി 500 സൂചിക 1.7 ശതമാനം തകർച്ചയാണ് നേരിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :