പ്രധാന സംഭവങ്ങള്‍-2009

WEBDUNIA|
ബന്നൂര്‍മഠ് ഹൈക്കോടതി ചീഫ് ജസ്‌റ്റീസ്
കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി ജസ്റ്റിസ്‌ എസ് ആര്‍ ബന്നൂര്‍മഠ്‌ ചുമതലയേറ്റു.

പി ജെ ജോസഫ്‌ കുറ്റവിമുക്‌തന്‍, വീണ്ടും മന്ത്രി
വിമാനയാത്രാക്കേസില്‍ മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്‌ നേതാവുമായ പി ജെ ജോസഫിനെ കുറ്റവിമുക്തനാക്കി. ശ്രീ പെരുമ്പത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജോസഫിനെ കുറ്റവിമുക്തനാക്കി വിധി പ്രഖ്യാപിച്ചത്. വിമാനത്തില്‍ സഹയാത്രികയോടു മോശമായി പെരുമാറിയെന്ന ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന്‌, പത്തുമാസത്തെ വിചാരണയ്ക്കൊടുവില്‍ വിധി പ്രസ്‌താവിച്ച ജില്ലാ മജിസ്ട്രേട്ട്‌ കൃഷ്ണസ്വാമി വ്യക്‌തമാക്കി. കുറ്റവിമുക്തനായതിനെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രിയായി ജോസഫ് തിരികെ മന്ത്രിസഭയില്‍ എത്തി.

തെരഞ്ഞെടുപ്പുകളില്‍ യു ഡി എഫ് ആധിപത്യം
ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പിലും യു ഡി എഫിന് വമ്പന്‍ വിജയം. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ 16 സീറ്റും യു ഡി എഫ് നേടി. കോണ്‍ഗ്രസ് 13 സീറ്റില്‍ വിജയം നേടിയപ്പോള്‍ ലീഗ് രണ്ടു സീറ്റിലും കേരള കോണ്‍ഗ്രസ് ഒരു സീറ്റിലും വിജയം കണ്ടു.
ഉപതെരഞ്ഞെടുപ്പു നടന്ന കണ്ണൂര്‍, എറണാകുളം, ആലപ്പുഴ നിയമസഭാ മണ്ഡലങ്ങളും യുഡിഎഫ്‌ നിലനിര്‍ത്തി. കണ്ണൂരില്‍ എ പി അബ്ദുല്ലക്കുട്ടിയും (ഭൂരിപക്ഷം 12,043) ആലപ്പുഴയില്‍ എ എ ഷുക്കൂറും (ഭൂരിപക്ഷം 4745) എറണാകുളത്തു ഡൊമിനിക്‌ പ്രസന്‍റേഷനും (ഭൂരിപക്ഷം 8620) വിജയിച്ചു.

ലോക്‌സഭയില്‍ കേരളത്തിന് ചരിത്രനേട്ടം
പതിനഞ്ചാം ലോക്സഭയില്‍ കേരളത്തിന് ചരിത്രനേട്ടം. മന്‍‌മോഹന്‍ സിംഗ് നയിക്കുന്ന കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് ആറ് മന്ത്രിമാരാണ് ഇക്കുറിയുള്ളത്. എ കെ ആന്‍റണി (പ്രതിരോധമന്ത്രി), വയലാര്‍ രവി (പ്രവാസികാര്യ മന്ത്രി), മുല്ലപ്പള്ളി രാമചന്ദ്രന്‍ (ആഭ്യന്തര സഹമന്ത്രി), ശശി തരൂര്‍ (വിദേശകാര്യ സഹമന്ത്രി), കെ വി തോമസ് (ഭക്‌ഷ്യ-കൃഷി സഹമന്ത്രി), ഇ അഹമ്മദ് (റെയില്‍വേ സഹമന്ത്രി) എന്നിവരാണ് കേന്ദ്രമന്ത്രിസഭയിലെ മന്ത്രിമാര്‍.

നീലാ ഗംഗാധരന്‍ ചീഫ് സെക്രട്ടറി
സംസ്ഥാനത്തെ പുതിയ ചീഫ്‌ സെക്രട്ടറിയായി നീലാ ഗംഗാധരനെ നിയമിച്ചു. ഇപ്പോഴത്തെ ചീഫ്‌ സെക്രട്ടറി കെ ജെ മാത്യു സ്ഥാനമൊഴിയുന്ന ഒഴിവിലാണ്‌ നിയമനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :