ആഘോഷത്തിൻറെ പൂക്കളം തീർത്ത് വീണ്ടുമൊരു ഓണക്കാലം

കെ ആർ അനൂപ്| Last Modified ശനി, 22 ഓഗസ്റ്റ് 2020 (13:12 IST)
വീണ്ടുമൊരു ഓണക്കാലം കൂടി പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. പുതിയ വസ്ത്രങ്ങളും ഓണസദ്യയും പൂക്കളവും ഒക്കെയായി മലയാളികൾ എവിടെയാണെങ്കിലും ഓണം ആഘോഷം ആക്കാറാണ് പതിവ്. കൊറോണ വരുത്തിവെച്ച സാമ്പത്തിക നഷ്ടങ്ങൾക്കിടയിലും പ്രതീക്ഷയോടെ അത്തപ്പൂക്കളം ഇടുന്ന കാഴ്ചകളാണ് പാലക്കാടൻ ഗ്രാമങ്ങളിൽ ഇന്ന് കണ്ടത്. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴമൊഴി ഓർമിപ്പിക്കുന്ന കാഴ്ചകൾ പുതിയ ഊർജമാണ് തരുന്നത്. നാട്ടിൽ ലഭ്യമാകുന്ന പൂക്കൾ ഉപയോഗിച്ചാണ് ഓരോരുത്തരും പൂക്കളം ഒരുക്കുന്നത്. കാക്കപ്പൂവും ചെമ്പരത്തിയും നന്ത്യാർവട്ടവും തുമ്പയും മുക്കുറ്റിയുമാണ് പൂക്കളം നിറയ്ക്കുന്നത്.

മനുഷ്യരെല്ലാം ഒരുപോലെ കണ്ട മഹാബലിയെ വരവേൽക്കാനായി മലയാളികൾ ഒരുങ്ങിനിൽക്കുന്നതാണ് ഓണം എന്നാണ് ഐതിഹ്യം. ഐശ്വര്യത്തിനും സമൃദ്ധിയുടെയും പൊന്നിൻ ചിങ്ങത്തെ ഓണക്കാലം മലയാളികൾക്ക് എന്നും ഗൃഹാതുരത്വം നൽകും. ആഘോഷങ്ങളും ആരവങ്ങളും കൊറോണയുടെ പശ്ചാത്തലത്തിൽ ഈ വർഷം ഉണ്ടാകില്ല. പക്ഷേ കുടുംബത്തെ കരുതലോടെ ചേർത്തു പിടിച്ച് വീട്ടിനകത്ത് ഇത്തവണത്തെ ഓണം ആഘോഷം ആക്കാം.

പൂക്കളമത്സരം പോലുള്ള ഓണ മത്സരങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കൂട്ടംചേർന്ന് പൂക്കളം ഒരുക്കാൻ പാടില്ല. ഓണത്തോടനുബന്ധിച്ച് ഉള്ള യാത്രകൾ ഒഴിവാക്കുക. ഷോപ്പിങ്ങിന് കുട്ടികളെ ഒഴിവാക്കുക. സാനിറ്റൈസർ, മാസ്ക് എന്നിവ ഉപയോഗിക്കുക. സാമൂഹിക അകലം പാലിക്കുക എന്നീ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് വേണം നമ്മുടെ ഇത്തവണത്തെ ഓണാഘോഷം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :