തൊഴിലിടങ്ങളില്‍ വിദേശികളെ കുറയ്ക്കുമെന്ന് കുവൈറ്റ് തൊഴില്‍ മന്ത്രി

കുവൈത്ത്| WEBDUNIA| Last Modified ബുധന്‍, 5 ജൂണ്‍ 2013 (16:22 IST)
PRO
അനധികൃത കുടിയേറ്റം നടത്തുന്നവരെ പുറത്താക്കുന്നതിനൊപ്പം വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുമെന്നും സാമൂഹിക, തൊഴില്‍ മന്ത്രി ദിക്റ അല്‍ റഷീദി. സ്വദേശി-വിദേശി ജനസംഖ്യ രാജ്യ താല്‍പര്യത്തിനനുസൃതമായി നിലനിര്‍ത്താന്‍ കുവൈത്തിന് അവകാശമുണ്ടെന്നും അതിനുവേണ്ടി വിദേശികളെ കുറയ്ക്കണമെന്നത് സര്‍ക്കാറിന്‍െറ പ്രഖ്യാപിത നയമാണെന്നും കുവൈത്ത് സിറ്റിയിലെ സൂഖ് ഉദ്ഘാടനശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് സ്വദേശികളും വിദേശികളും തമ്മിലുള്ള അനുപാതം ഏറെ അസന്തുലിതമാണ്. അവിദഗ്ധ വിദേശ തൊഴിലാളികളുടെ ആധിക്യമാണ് ഇതിന് കാരണം. അത് ഇല്ലാതാക്കാന്‍ വിദേശികളുടെ എണ്ണം കുറയ്ക്കുക തന്നെ വേണം. അത് സര്‍ക്കാറിന്‍െറ പ്രഖ്യാപിത നയമാണ്. ഇതിനുള്ള നടപടികള്‍ തൊഴില്‍ മന്ത്രാലയം തുടങ്ങിയിട്ടുണ്ട്. തുടര്‍ നടപടികള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം -അല്‍ റഷീദി പറഞ്ഞു.

രാജ്യത്തെ തൊഴില്‍ വിപണി പരിഷ്കരിക്കുകയാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ ദൗത്യമെന്നും അനധികൃത താമസക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നത് സര്‍ക്കാറിന്‍െറ മറ്റു വിഭാഗങ്ങളുടെ ജോലിയാണെന്നും മന്ത്രി പറഞ്ഞു. പത്ത് വര്‍ഷത്തിനകം രാജ്യത്തെ വിദേശികളുടെ എണ്ണം പത്ത് ലക്ഷം കുറയ്ക്കുകയാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ ലക്ഷ്യമെന്ന് രണ്ടു മാസം മുമ്പ് തൊഴില്‍ മന്ത്രി പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് സ്വദേശിവല്‍ക്കരണം ശക്തമാവുന്നതായി സൂചനയുയര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :