മദനി ജയില്‍ മോചിതനായി

ബാംഗ്ലൂര്‍| Last Modified തിങ്കള്‍, 14 ജൂലൈ 2014 (19:48 IST)
ജാമ്യം ലഭിച്ച പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി ജയില്‍മോചിതനായി. എല്ലാ നിയമതടസങ്ങളും അവസാന മണിക്കൂറില്‍ പരിഹരിച്ച് രാത്രി 7.40നാണ് മദനി മോചിതനായത്. തിങ്കളാഴ്ച ജയില്‍ മോചിതനാകുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. മദനിയുടെ പേരിലുള്ള പ്രൊഡക്ഷന്‍ വാറണ്ടുകള്‍ പിന്‍‌വലിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് വേണമെന്ന് ജയില്‍ അധികൃതര്‍ ശഠിച്ചതാണ് മദനിയുടെ ജയില്‍ മോചനം തിങ്കളാഴ്ച വൈകാന്‍ കാരണമായത്. എന്ന് ജയിലില്‍ നിന്ന് പുറത്തുവരുന്നുവോ അന്നുമുതല്‍ 30 ദിവസത്തേക്കാണ് മദനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

മദനിയുടെ ഇടക്കാലജാമ്യം ഒരുമാസം എന്നുള്ളത് നീട്ടിക്കിട്ടുന്നതിനായി പി ഡി പി നേതാക്കളും ബന്ധുക്കളും സുപ്രീം കോടതിയെ സമീപിക്കും. മദനി മോചിതനാകുന്നതുമായി ബന്ധപ്പെട്ട് പി ഡി പി നേതാക്കളും മദനിയുടെ മക്കളും മാധ്യമപ്രവര്‍ത്തകരും പരപ്പന അഗ്രഹാര ജയില്‍ വളപ്പിലെത്തിയിരുന്നു.

ജാമ്യത്തിലിറങ്ങുന്ന മദനിക്ക്
നഗരത്തിലെ സ്വകാര്യ ഫ്ലാറ്റിലായിരിക്കും താമസ സൗകര്യം ഒരുക്കുക. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 9 മണിയോടു കൂടി വൈല്‍ഡ്ഫീഡിലുളള സൗഖ്യ ആയുര്‍വേദ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് കൊണ്ടു പോകാനാണ് തീരുമാനം. സൗഖ്യയില്‍ നടുവേദനയ്ക്കുളള തിരുമ്മല്‍ ചികത്സയാണ് ആദ്യം നടക്കുക. ഇതിനിടെ നഗരത്തിലെ മണിപ്പാല്‍, അഗര്‍വാള്‍ ആശുപത്രികളിലും ചികിത്സ നടത്താനും തീരുമാനിച്ചിട്ടുണ്ട്.


ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിക്ക് സുപ്രീംകോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സ്വന്തം ചെലവില്‍ ചികിത്സ നടത്തുന്നതിന് ഒരു മാസത്തേക്കാണ് ജാമ്യം. ബാംഗ്ലൂര്‍ വിട്ടുപോകരുതെന്ന കര്‍ശന നിര്‍ദേശമാണ് ജാമ്യത്തിനായി മുന്നോട്ടുവച്ചിരിക്കുന്ന ഉപാധി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :