ബിട്ടി മൊഹന്തിയെ കുടുക്കിയത് മലയാളി യുവതിയുടെ കത്ത്!

കണ്ണൂര്‍| WEBDUNIA|
PRO
PRO
പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളില്‍ ഇറങ്ങി മുങ്ങിയ ബിറ്റി മൊഹന്തിയെ ഏഴ് വര്‍ഷത്തിന് ശേഷം കുടുക്കാന്‍ സഹായിച്ചത് ഊമക്കത്ത് ആണെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഈ കത്ത് ബിറ്റിയുടെ സഹപ്രവര്‍ത്തകയായ മലയാളി യുവതിയാണ് അയച്ചത് എന്നാണ് പുതിയ വിവരം. രാഘവ് രാജന്‍ എന്ന പേരില്‍ പ്രൊബേഷനറി ഓഫിസറായി ബിറ്റി ജോലി ചെയ്ത കണ്ണൂര്‍ മാടായി എസ്ബിടി ശാഖയുടെ മാനേജര്‍ക്കും പൊലീസിനുമാണ് കത്ത് ലഭിച്ചത്.

ജര്‍മന്‍ വനിതയെ ബലാത്സംഗ ചെയ്ത കേസില്‍ ശിക്ഷയ്ക്കപ്പെട്ട ശേഷം മുങ്ങിയ ബിറ്റിയാണ് രാഘവ് രാജന്‍ എന്ന പേരില്‍ ബാങ്കില്‍ ജോലിചെയ്യുന്നതെന്നും ഇയാളെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണം എന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്. കത്തയച്ച മലയാളി യുവതി ബിറ്റിയ്ക്കൊപ്പം ഇതേ ബാങ്കില്‍ ജോലി ചെയ്യുന്നുണ്ട് എന്നാണ് വിവരം.

ആല്‍വാറില്‍ ജര്‍മന്‍‌കാരി പീഡിപ്പിക്കപ്പെട്ട കേസിന്റെ വിശദാംശങ്ങളും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും തുടങ്ങി സകലവിവരങ്ങളും കത്തില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. ബിറ്റി പ്രൊബേഷനറി ഓഫിസര്‍ പരിശീലനം നടത്തിയ കാലത്തെ ഒരു ഗ്രൂപ്പ് ഫോട്ടോയും ഇതോടൊപ്പം ഉണ്ടായിരുന്നു. ഫോട്ടോയിലുള്ള മറ്റൊരാള്‍ക്ക് ബിറ്റിയുടെ സകലകാര്യങ്ങളും അറിയാമെന്നും കത്തില്‍ പറഞ്ഞിരുന്നു.

എല്ലാവരോടും നന്നായി ഇടപഴകിയിരുന്ന ബിറ്റി പക്ഷേ കുടുംബത്തെക്കുറിച്ച് ആരോടും ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. മൊബൈല്‍ നമ്പര്‍ കൈമാറുന്നതിലും വിമുഖത കാട്ടി. രാജസ്ഥാനിലെ ജയിലില്‍ നിന്ന് പരോളില്‍ ഇറങ്ങിയശേഷം ആന്ധ്രയിലേക്ക് മുങ്ങിയ ഇയാള്‍ അവിടെ നിന്നാണ് കേരളത്തില്‍ എത്തിയത്. പുട്ടിപര്‍ത്തിയില്‍ വച്ച് പരിചയപ്പെട്ട ചില സായിബാബ ഭക്തരാണ് ബിറ്റിയ്ക്ക് കേരളത്തില്‍ വേണ്ട സഹായങ്ങള്‍ ചെയ്തത് എന്നും വിവരമുണ്ട്. താന്‍ ആന്ധ്രാക്കാരനാണെന്ന് വിശ്വസിപ്പിക്കാന്‍ ബിറ്റി ശ്രമിച്ചിരുന്നു. നന്നായി മലയാളം സംസാരിക്കാനും ഇയാള്‍ പഠിച്ചിരുന്നു.

വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും പഴയങ്ങാടി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :