നടി ഷീലയുടെ മുന്‍ ഭര്‍ത്താവ് അന്തരിച്ചു

ചെന്നൈ| WEBDUNIA| Last Modified ചൊവ്വ, 26 ജൂലൈ 2011 (11:51 IST)
PRO
PRO
പ്രശസ്ത സിനിമാനടി ഷീലയുടെ മുന്‍ ഭര്‍ത്താവും പഴയകാല തമിഴ് നടനുമായ രവിചന്ദ്രന്‍ അന്തരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 71 വയസ് ഉണ്ടായിരുന്ന രവിചന്ദ്രന് മൂന്ന് ആണ്‍‌മക്കളുണ്ട്. വൃക്കസംബന്ധമായ അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. ഏതാനും മാസങ്ങളായി ഡയാലിസിസിന്‌ വിധേയനായി വരികയായിരുന്ന രവിചന്ദ്രന്‍ ആറ്‌ ദിവസം മുന്‍പ്‌ ആരോഗ്യനില വഷളായി കോമ സ്ഥിതിയിലെത്തുകയായിരുന്നു.

‘കാതലിക്ക നേരമില്ല’ (1964) എന്ന തമിഴ് സിനിമയിലൂടെയാണ് സൌരാഷ്ട്രക്കാരനായ രവിചന്ദ്രന്‍ സിനിമാരംഗത്ത് എത്തുന്നത്. അറുപതുകളിലും എഴുപതുകളിലും ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിക്കാന്‍ രവിചന്ദ്രന് കഴിഞ്ഞിട്ടുണ്ട്. ‘ഊമൈ വിഴികള്‍’ എന്ന സൂപ്പര്‍ ഹിറ്റ് പടത്തില്‍ വില്ലനായി അഭിനയിച്ചുകൊണ്ട് എണ്‍പതുകളില്‍ രവിചന്ദ്രന്‍ തിരിച്ച് വരികയുണ്ടായി. മന്ദിരന്‍ എന്ന ചിത്രത്തിലൂടെ 2005 ല്‍ രവിചന്ദ്രന്‍ സംവിധായകന്റെ കുപ്പായവും അണിഞ്ഞു.

പ്രശസ്ത മലയാളം നടി ഷീലയായിരുന്നു രവിചന്ദ്രന്റെ രണ്ടാമത്തെ ഭാര്യ. നടന്മാരായ ഹംസവര്‍ദ്ധനനും ബാലാജിയും ആദ്യഭാര്യയില്‍ രവിചന്ദ്രന് ഉണ്ടായ മക്കളാണ്. രവിചന്ദ്രന്റെയും ഷീലയുടെയും മകനാണ് ടെലിവിഷന്‍ താരമായ ജോര്‍ജ്ജ്. കുറച്ച് കാലത്തെ ദാമ്പത്യത്തിന് ശേഷം രവിചന്ദ്രനും ഷീലയും വേര്‍പിരിഞ്ഞു. ആടുപുലി എന്ന തമിഴ് സിനിമയിലാണ് രവിചന്ദ്രന്‍ അവസാനമായി വേഷമിട്ടത്. ടിനഗറിലെ സ്വവസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :