ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങിയ കോള്‍ സെന്റര്‍ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു

ഗുഡ്ഗാവ്| WEBDUNIA|
PRO
കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഹരിയാനയിലെ ഗുഡ്ഗാവിലാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.

ഡല്‍ഹിയിലെ ജഹാംഗീര്‍ പ്രദേശത്ത് ജോലി ചെയ്ത് വരികയായിരുന്നു പെണ്‍കുട്ടി. കൂടെ ജോലി ചെയ്യുന്ന സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനുശേഷം സമസ്പുര്‍ പ്രദേശത്തെ തന്റെ വീട്ടിലേക്ക് മടങ്ങുന്ന വഴി ദിനേശ് എന്ന യുവാവ് ബൈക്കില്‍ വീട്ടില്‍ എത്തിക്കാം എന്ന് വാഗ്ദാനം നല്‍കുകയായിരുന്നു.

തുടര്‍ന്ന് ബൈക്കില്‍ കയറിയ പെണ്‍കുട്ടിയെ ദിനേശ് തന്റെ സുഹൃത്തുക്കളുടെ മൊബൈല്‍ ഷോപ്പിലേക്കാണ് കൊണ്ട് പോയത്. നന്നാക്കുവാന്‍ കൊടുത്ത തന്റെ മൊബൈല്‍ തിരികെ വാങ്ങുവാന്‍ എന്നായിരുന്നു യുവാവ് പെണ്‍കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്.

എന്നാല്‍ ഇരുവരും ഷോപ്പില്‍ കയറിയ ശേഷം മറ്റ് സുഹൃത്തുക്കള്‍ ഷോപ്പിന്റെ ഷട്ടര്‍ അടക്കുകയായിരുന്നു. തുടര്‍ന്ന് മൂവരും പെണ്‍കുട്ടിയെ മര്‍ദ്ദിച്ചശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനുശേഷം പെണ്‍കുട്ടിയെ റോഡില്‍ തള്ളിയിട്ട ശേഷം യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു.

അര്‍ദ്ധനഗ്നനിലയില്‍ അവശതയായ പെണ്‍കുട്ടി സമീപത്തുള്ള സദാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചേരുകയും വിവരങ്ങള്‍ ബോധിപ്പിക്കുകയുമായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായി.

പ്രതികളിലൊരാളായ ദിനേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :