കനയ്യയെ പൊലീസ് കസ്റ്റഡിയില്‍ ഞങ്ങള്‍ തല്ലിച്ചതച്ചു: ജയില്‍ മോചിതനായാലും വെറുതെ വിടില്ല; വേണ്ടിവന്നാല്‍ പെട്രോള്‍ ബോംബ് കൊണ്ടുവന്ന് കത്തിക്കും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായ് അഭിഭാഷകര്‍

ന്യൂഡല്‍ഹി| rahul balan| Last Updated: ചൊവ്വ, 23 ഫെബ്രുവരി 2016 (05:16 IST)
ജെ എന്‍ യു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ പോലീസ് കസ്റ്റഡിയില്‍ വെച്ച് തങ്ങള്‍ മര്‍ദ്ദിച്ചെന്ന് പാട്യാല കോടതിയില്‍ ആക്രമം അഴിച്ചുവിട്ട അഭിഭാഷകര്‍. ഇന്ത്യ ടുഡേ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കനയ്യകുമാറിനെ മൂന്ന് മണിക്കൂറോളം തങ്ങള്‍ മര്‍ദ്ദിച്ചെന്നും കനയ്യയെ കൊണ്ട് ഭാരത് മാതാകീ ജയ് എന്ന് പറയിപ്പിച്ചെന്നും ഇവര്‍ പറയുന്നു.

പാട്യാല കോടതിയില്‍ ഫെബ്രുവരി 15-ന് ഉണ്ടായ അക്രമ സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിക്രം സിങ് ചൗഹാന്‍, യശ്പാല്‍ സിങ്, ഓം ശര്‍മ്മ എന്നീ അഭിഭാഷകരുടെ വെളിപ്പെടുത്തലുകള്‍ അടങ്ങിയ ദൃശ്യങ്ങളും ഇന്ത്യ ടുഡേ പുറത്ത് വിട്ടിട്ടുണ്ട്. ‘മൂന്ന് മണിക്കൂറോളം ഞങ്ങള്‍ അവനെ തല്ലി. ഭാരത് മാതാ കീ ജയ് എന്ന് അവനെകൊണ്ട് പറയിപ്പിച്ചു. അവന് നന്നായി കൊടുത്തിട്ടുണ്ട്’- പാട്യാല കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ തല്ലിയ സംഭവത്തില്‍ മുന്നിലുണ്ടായിരുന്ന വിക്രം സിങ് ചൗഹാന്‍ പറഞ്ഞു.

കോടതിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും കനയ്യയേയും മാധ്യമപ്രവര്‍ത്തകരേയും മര്‍ദ്ദിച്ചതില്‍ തങ്ങളെ അഭിനന്ദിക്കുകയാണുണ്ടായതെന്ന് വിക്രം സിങ് ചൗഹാന്‍ പറയുന്നു. ജെ എന്‍ യു വിദ്യാര്‍ത്ഥി കള്‍ക്ക് നേരെ കൂടുതല്‍ വലിയ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായും ചൗഹാന്‍ വെളിപ്പെടുത്തുന്നുണ്ട്.

‘ജയില്‍ മോചിതനായാലും കനയ്യയെ വെറുതെ വിടില്ല. വേണ്ടിവന്നാല്‍ പെട്രോള്‍ ബോംബ് കൊണ്ടുവന്ന് കത്തിക്കുമെന്നും അതിന്റെ പേരില്‍ ഉണ്ടാവുന്ന കേസുകള്‍ തങ്ങള്‍ക്ക് പ്രശ്നമല്ലെന്നും’- യശ്പാല്‍ സിങ് പറഞ്ഞു.

‘എന്നെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഞാന്‍ കനയ്യയെ താമസിപ്പിച്ച ജയിലിലേക്ക് തന്നെയാണ് പോകാന്‍ ആഗ്രഹിക്കുന്നത്. അവിടെവെച്ച് ഞാന്‍ അവനെ തല്ലും. താന്‍ ജാമ്യ തുക നല്‍കില്ല.
ഒന്നോ രണ്ടോ ദിവസത്തേക്ക് ഞാന്‍ ജയിലില്‍ പോകും. നിങ്ങള്‍ ഈ രാജ്യത്താണ് ജീവിക്കുന്നതെങ്കില്‍ ഈ രാജ്യത്തെ കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്നും. പോലീസിന്റെ പൂര്‍ണ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും യശ്പാല്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :