ആംതെ ദമ്പതികള്‍ക്ക് മാഗ്സസെ

ക്വലാലം‌പൂര്‍| PRATHAPA CHANDRAN|
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാഗ്സസെ അവാര്‍ഡിന് അര്‍ഹനായ ബാബാ ആംതെയുടെ മകനും മരുമകളും അതേപാതയിലൂടെ തന്നെ അവാര്‍ഡ് വീണ്ടും ഇന്ത്യയിലെത്തിച്ചു. ആംതെയുടെ മകന്‍ ഡോ.പ്രകാശ് ആംതെയും ഭാര്യ മന്ദാകിനി ആംതെയും ഈ വര്‍ഷത്തെ മാഗസസെ അവാര്‍ഡിന് അര്‍ഹരായി.

മഹാരാഷ്ട്രയിലെ ഗാഡ്ചിരോളി ജില്ലയിലെ ഹേമല്‍ കാസയില്‍ ആദിവാസികളുടെ ഇടയില്‍ കഴിഞ്ഞ 34 വര്‍ഷങ്ങളായി പ്രകാശും ഭാര്യയും ചികിത്സാ പ്രവര്‍ത്തനങ്ങളുമായി കഴിയുകയാണ്. ബാബാ ആംതെയുടെ നിര്‍ദ്ദേശ പ്രകാരം ഉപരിപഠനം നിര്‍ത്തിവച്ചാണ് പ്രകാശും ഭാര്യയും ആദിവാസികളുടെ ആരോഗ്യ ഉന്നമനത്തിനായി അവര്‍ക്കിടയില്‍ താമസം തുടങ്ങിയത്.

ആദിവാസികളെ സ്വന്തം പൈതൃകത്തിലുള്ള അഭിമാനത്തോടെ ജീവിക്കാന്‍ പര്യാപ്തമാക്കിയതിനാണ് മാഗ്സസെ ഫൌണ്ടേഷന്‍ പ്രകാശ് ദമ്പതികെളെ ആദരിക്കുന്നത്. പ്രകാശിന് പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഏഷ്യന്‍ നോബല്‍ എന്ന പേരില്‍ അറിയപ്പെടുന്ന മാഗ്സസെ അവാര്‍ഡിന് 50,000 ഡോളറാണ് സമ്മാനത്തുക.

പ്രകാശ് ദമ്പതികളെ ആദരിക്കാനായി കഴിഞ്ഞ വര്‍ഷം അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍, വരുമാനം കുറവായതിനാല്‍ വിസ നല്‍കാനാവില്ല എന്ന് അമേരിക്കന്‍ കോണ്‍സുലേറ്റ് അറിയച്ചതോടെ യാത്ര മുടങ്ങി. പിന്നീട്, പ്രകാശിന്‍റെയും ഭാര്യയുടെയും സമൂഹത്തിലെ ആദരവ് മനസ്സിലാക്കിയ അമേരിക്കന്‍ കോണ്‍സുലേറ്റ് ഇവര്‍ക്ക് 10 വര്‍ഷത്തേക്കുള്ള വിസ അനുവദിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :