'മുതിര്‍ന്ന നേതാക്കളെ ബിജെപി തഴഞ്ഞിട്ടില്ല’

Last Modified ബുധന്‍, 27 ഓഗസ്റ്റ് 2014 (11:55 IST)
എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ ബിജെപി തഴഞ്ഞുവെന്ന വാദം അടിസ്ഥാനരഹിതമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. പാര്‍ട്ടി നേതൃനിരയിലേക്ക് പുതുമുഖങ്ങള്‍ക്ക് അവസമൊരുക്കുകയാണ് ചെയ്തത്. കേരളത്തിലെ നേതാക്കളെ ദേശീയനേതൃത്വത്തിലേക്ക് കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.
മെട്രോ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസമാണ് സ്ഥാപക നേതാക്കളായ എല്‍ കെ അദ്വാനിയെയും എ ബി വാജ്പേയിയേയും മുരളി മനോഹര്‍ ജോഷിയെയും ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നൊഴിവാക്കിയത്.
മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി ഉപദേശക സമിതി രൂപീകരിച്ചപ്പോള്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍, ജെ പി നദ്ദ തുടങ്ങിയവരെ പുതുതായി പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. മുതിര്‍ന്ന നേതാക്കള്‍ പാര്‍ലമെന്ററി ബോര്‍ഡില്‍ തുടരുന്നത് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്നതിന് തടസമാകുമെന്നായിരുന്നു ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അധ്യക്ഷനായ അമിത് ഷായുടെ വാദം..

സജീവരാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന വാജ്പേയിയെ അനാരോഗ്യം മൂലമാണ് പാര്‍ലമെന്ററി ബോര്‍ഡില്‍നിന്നൊഴിവാക്കിയത്. മോഡി മന്ത്രിസഭയില്‍നിന്നൊഴിവാക്കാനായി പറഞ്ഞ പ്രായപരിധിയുടെ പേരില്‍തന്നെയാണ് അദ്വാനിയെയും മുരളീ മനോഹര്‍ജോഷിയെയും ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍നിന്നും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയില്‍നിന്നും ഒഴിവാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :