ലൈംഗികമായി ചൂഷണം ചെയ്ത പിതാവിനെ സഹോദരിമാര്‍ തലയ്ക്കടിച്ചു കൊന്നു; കൊലപാതകം നടത്തിയെന്ന് സഹോദരിമാര്‍ സമ്മതിക്കുന്ന വീഡിയോ വൈറലാകുന്നു

ലൈംഗികമായി ചൂഷണം ചെയ്ത പിതാവിനെ സഹോദരിമാര്‍ തലയ്ക്കടിച്ചു കൊന്നു; കൊലപാതകം നടത്തിയെന്ന് സഹോദരിമാര്‍ സമ്മതിക്കുന്ന വീഡിയോ വൈറലാകുന്നു

മീററ്റ്| JOYS JOY| Last Updated: ശനി, 14 മെയ് 2016 (14:09 IST)
നിരന്തരമായി തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്ത പിതാവിനെ കൌമാരക്കാരായ സഹോദരിമാര്‍ തലയ്ക്കടിച്ചു കൊന്നു. കൊലപാതകത്തിനു ശേഷം കുറ്റസമ്മതം നടത്തി സഹോദരിമാര്‍ വീഡിയോയും ചിത്രീകരിച്ചു. അതേസമയം, പൊലീസ് വീഡിയോ നിരാകരിച്ചു. കുട്ടികളുടെ പിതാവ്, 45 കാരനായ കരണ്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്.

വീഡിയോയില്‍ തങ്ങള്‍ എങ്ങനെയാണ് പിതാവിനെ കൊന്നതെന്നും എന്തിനാണ് പിതാവിനെ കൊന്നതെന്നും വ്യക്തമാക്കുന്നുണ്ട്. ചുറ്റിക കൊണ്ട് തുടര്‍ച്ചയായി തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയത്. തങ്ങളെ ലൈംഗികമായി ഉപയോഗിച്ചതിനാലാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നും വീഡിയോയില്‍ സഹോദരിമാര്‍ പറയുന്നു. ദുപ്പട്ട കൊണ്ട് പെണ്‍കുട്ടികളുടെ മുഖം മറച്ച രീതിയിലാണ് വീഡിയോ. മരണമുറപ്പാക്കുന്നതു വരെ ചുറ്റിക ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നും ഏറ്റവും കുറഞ്ഞത് ഇനി മുതല്‍ അയാള്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും സഹോദരിമാര്‍ പറയുന്നു.

മീററ്റില്‍ ലാലാ ലജ്‌പത് റായ് മെമ്മോറിയല്‍ മെഡിക്കല്‍ കോളജിനു സമീപമുള്ള രാജ്‌നഗറിലാണ് ഇവര്‍ താമസിക്കുന്നത്. അതേസമയം, സംഭവത്തെ തുടര്‍ന്ന് കരണ്‍ സിംഗിന്റെ ഭാര്യ വീടു വിട്ടതായി സമീപവാസികള്‍ പറഞ്ഞു. അഞ്ചു വയസ്സുള്ള മകനെയും കൂട്ടിയാണ് ഇവര്‍ വീടു വിട്ടത്. കരണ്‍ സിംഗ് മദ്യപിക്കുന്ന ആളായിരുന്നെന്നും വീട്ടില്‍ നിന്ന് വഴക്കും ബഹളവും കേള്‍ക്കാറുണ്ടായിരുന്നെന്നും അയല്‍വാസികള്‍ പറഞ്ഞു.

അതേസമയം, സഹോദരിമാര്‍ വീഡിയോയില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് ഓം പ്രകാശ് പറഞ്ഞു. ഐ പി സി സെക്ഷന്‍ 304എ അനുസരിച്ച് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷം മാത്രമേ കൂടുതലായി എന്തെങ്കിലും പറയാനാവൂ എന്ന നിലപാടിലാണ് പൊലീസ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :