യുപിയില്‍ വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നു കെട്ടിത്തൂക്കി

സിതാപൂര്‍| VISHNU.NL| Last Modified ബുധന്‍, 4 ജൂണ്‍ 2014 (11:00 IST)
ബദുവാനില്‍ രണ്ട് പെണ്‍കുട്ടികളെ കുട്ടമാനഭംഗം ചെയ്തശേഷം മരത്തില്‍ കെട്ടിത്തൂക്കിയതിനു പിന്നാലെ ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ പതിനഞ്ചുകാരിയെ കൂട്ടമാനഭംഗത്തിനു വിധേയയാക്കി കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി.

ജോലിക്കായി വീടിനു പുറത്തേക്കു പോയ പെണ്‍കുട്ടിയെ ആറംഗം സംഘം തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തശേഷം മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. വിവാഹ അഭ്യര്‍ഥന പെണ്‍കുട്ടിയുടെ പിതാവ് നിരസിച്ചതിന്റെ വൈരാഗ്യമാണ് മാനഭംഗത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് ആറു പേര്‍ക്കെതിരെ കേസെടുത്തു. ഇയാളുടെ മൊഴി അനുസരിച്ച്, സമീപവാസിയായ ഒരു നാല്പതുകാരന്‍ മകളെ വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെട്ട് തന്നെ സമീപിച്ചിരുന്നതായും എന്നാല്‍ മകള്‍ക്ക് പ്രായമായില്ലെന്ന് കാട്ടി തിരിച്ചയച്ചതായും പറയുന്നു.

ഇതില്‍ വൈരാഗ്യം പൂണ്ടാണ് അയാള്‍ മകളെ തട്ടിക്കൊണ്ടുപോയതെന്ന് പിതാവ് ആരോപിക്കുന്നു. വിവാഹാലോചനയുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനോട് നാട്ടില്‍ ചിലര്‍ക്ക് വിരോധമുണ്ടായിരുന്നുവെന്നും അവരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പരാതി ലഭിച്ചതായി പോലീസ് അറിയിച്ചു.

കഴിഞ്ഞയാഴ്ചയാണ് യു.പിയിലെ ബദുവാനില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ടമാനഭംഗം ചെയ്തശേഷം മരത്തില്‍ കെട്ടിത്തൂക്കിയത്. അസംഘട്ട്, ഇറ്റാവ എന്നിവിടങ്ങളില്‍ നിന്നും ഈ ദിവസങ്ങളില്‍ കുട്ടികള്‍ക്കു നേരെയുള്ള പീഡനവാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :