രജിസ്റ്റർ ചെയ്തത് 22 കേസുകൾ, 200 പേരെ കസ്റ്റഡിയിലെടുത്തു; പാർലമെന്റ് മാർച്ചിൽനിന്നും പിൻമാറി കർഷകർ

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 28 ജനുവരി 2021 (07:23 IST)
ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയോട് അനുബന്ധിച്ച് നടന്ന സംഘർഷത്തിൽ 22 കേസുകൾ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്. ചെങ്കോട്ടയിലേതുൾപ്പടെ പൊതു സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചു എന്നതിനാണ് പ്രധാനമായും കേസെടുത്തിരിയ്ക്കുന്നത്. 200 ഓളം പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണങ്ങൾക്ക് അഹ്വാനം ചെയ്ത 550 അക്കൗണ്ടുകൾ ട്വിറ്റർ താൽക്കാലികമായി മരവിപ്പിച്ചു. ട്രാക്ടർ റാലി സംഘർഷത്തിലേയ്ക്ക് നീങ്ങിയ പശ്ചാത്തലത്തിൽ പാർലമെന്റ് മാർച്ചിൽ നിന്നും കർഷക സംഘടനകൾ പിൻമാറി, പകരം ഗാന്ധിജിയുടെ രക്തസാക്ഷിദിനമായ ജനുവരി 30ന് ഉപവാസ സമരം നടത്താനാണ് തീരുമാനം. റാലി അക്രമാസക്തമായതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും സമരം തുടരും എന്നും വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ ബിജെപി ആർഎസ്എസ് ഏജന്റുമാരാണെന്നും, ചെങ്കോട്ടയിൽ കൊടി നാട്ടിയത് ഉൾപ്പടെയുള്ള സംഘർഷത്തിന്റെ ആസൂത്രകൻ ബിജെപിയോട് അടുത്ത ബന്ധം പുലർത്തുന്ന ദീപ് സിദ്ദുവാണെന്നും കർഷകർ ആരോപിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :