രാജ്യത്തൊരിടത്തും തകര്‍ന്ന റോഡിന് ടോള്‍പിരിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (14:35 IST)
റോഡ് തകര്‍ന്നുകിടക്കുകയാണെങ്കില്‍ ജനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കുന്നത് തടഞ്ഞുകൊണ്ട് സുപ്രീം കോടതി ഉത്തരവ്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ് തകര്‍ന്നു കിടക്കുന്ന റോഡിന്റെ പേരില്‍ ടോള്‍ പിരിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

എന്‍എച്ച് 53 ലെ റായ്പൂര്‍ മുതല്‍ ദുര്‍ഗ് വരെയുള്ള 26 കിലോമീറ്റര്‍ പൊട്ടിപ്പൊളിഞ്ഞ ശോചനീയമായ അവസ്ഥയിലായിട്ടും ടോള്‍ പിരിക്കുന്നതിനക്കുറിച്ച് ലഭിച്ച പരാതിയിന്മേലാണ് സുപ്രീംകോടതിയുടെ വിധി. ലാല്‍ മോഹന്‍ പണ്ഡെ എന്ന ആളുടെ പരാതിയിന്മേലാണ് കോടതി ഉത്തരവുണ്ടായിരിക്കുന്നത്. എന്‍എച്ച് 53 യുടെ അവസ്ഥ പരിശോധിക്കുന്നതിനായി രണ്ടംഗ കമ്മറ്റിയേയും സുപ്രീം കോടതി നിയമിച്ചിട്ടുണ്ട്.

കൂടാതെ കരാറുകാരന്‍ പിരിച്ചെടുത്ത 11 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാനും കോടതി ഉത്തരവുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ റായ്പൂര്‍ ദുര്‍ഗ റോഡ് പൂര്‍ണ്ണമായിട്ടും തകര്‍ന്നിട്ടില്ലെന്നും ചിലഭാഗങ്ങള്‍ സഞ്ചാര യോഗ്യമാണെന്നുമുള്ള വാദത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള ടോളിന്റെ 20 ശതമാനം പിരിക്കാനുള്ള അനുമതി കോടതി നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :