നിർഭയ കേസ്: മുകേഷ് സിങ്ങിനെ ദയാഹർജി രാഷ്ട്രപതി തള്ളി

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 17 ജനുവരി 2020 (12:54 IST)
ഡൽഹി: നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുകേഷ് സിങ്ങിന്റെ ദയാഹർജി രാഷ്ട്രപതി തള്ളി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ അംഗീകരിച്ചുകൊണ്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹർജി തള്ളിയത്. ദയാഹർജി തള്ളണം എന്ന് കഴിഞ്ഞ ദിവസം രാത്രി തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവർണർക്ക് ശുപാർശ നൽകിയിരുന്നു.

അവസാന നിമിഷം ദയാഹർജി നൽകുന്നത് ശിക്ഷ നടപ്പിലാക്കുന്നത് വൈകിപ്പിക്കാൻ മാത്രമുള്ള നടപടിയാണ് എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാർശയിൽ വ്യക്തമാക്കിയിരുന്നു. ശുപാർശ അംഗീകരിച്ചുകൊണ്ട് രാഷ്ട്രപതി ഭവൻ അറിയിപ്പ് പുറത്തിറക്കി. ശിക്ഷ നടപ്പിലാക്കുന്നതിന് മരണ വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പ്രതികളിൽ ഒരാളായ മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത്.

ഇതോടെ വധശിക്ഷ 22ന് നടപ്പിലാക്കാൻ സാധിക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി ദയാഹർജി തള്ളിയാൽ 14 ദിവസം പ്രതിക്ക് നോട്ടീസ് പിരീഡ് നൽകണം എന്നാണ് ചട്ടം. ഇനിയും രണ്ട് പ്രതികൾക്ക് കൂടി ദയാഹർജി നൽകാൻ അവസരം ഉണ്ട്. പ്രതികൾ ഇത്തരത്തിൽ നീക്കം ആരംഭിച്ചാൽ വധശിക്ഷ നടപ്പിലാക്കുന്നത് ഇനിയും വൈകിയേക്കും.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :