മദ്രസകളെ സ്കൂളുകളായി പരിഗണിക്കാനാകില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ| VISHNU N L| Last Modified വ്യാഴം, 2 ജൂലൈ 2015 (15:40 IST)
മഹാരാഷ്ട്രയിലെ മദ്രസകളെ സ്കൂളുകളായി പരിഗണിക്കാനാകില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. മദ്രസകളില്‍ പഠിക്കുന്നവരെ സ്കൂള്‍ വിദ്യാര്‍ഥികളായി പരിഗണിക്കാനാവില്ലെന്നും സര്‍ക്കാര്‍ ജില്ലാ ഭരണാധികാരികളോട് നിര്‍ദേശിച്ചു. മദ്രസകളില്‍ സയന്‍സ് വിഷയങ്ങളും സാമൂഹ്യ ശാസ്ത്ര വിഷയങ്ങളും പഠിപ്പിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

സംസ്ഥാനത്തെ മദ്രസാ വിദ്യാര്‍ഥികളെ മുഖ്യഖാരയിലേക്ക് കൊണ്ടുവരുന്നതിനാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വ്യക്തമാക്കി. സ്കൂളുകളിലല്ലാതെ പഠിക്കുന്ന വിദ്യാര്‍ഥികളെ കണ്ടത്തെുന്നതിന് ജൂലൈ നാലിന് സംസ്ഥാന വ്യാപകമായി സര്‍വ്വേ നടത്താനും സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്. ബിജെപി സര്‍ക്കാരിന്‍റെ തീരുമാനം മുസ്ലിം നേതാക്കളുടേയും പ്രതിപക്ഷത്തിന്‍റേയും എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ളെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാന മഹ്മൂദ് മദനി അറിയിച്ചു. സര്‍ക്കാര്‍ നീക്കം ഭരണഘടനാ ലംഘനമാണെന്ന് കോണ്‍ഗ്രസ് വക്താവ് സഞ്ജയ് നിരുപം പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കുട്ടിയോടും വിവേചനം കാണിക്കാന്‍ പാടില്ല. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :