2016ൽ 18 മാസം കൊണ്ട് 108 കിലോ കുറച്ച ആനന്ദ് പിന്നെങ്ങനെ ഇത്രയും തടിവെച്ചു, ബോഡി ഷെയ്മിങ്ങ് ചെയ്യും മുൻപ് ഇക്കാര്യങ്ങൾ അറിയാം

അഭിറാം മനോഹർ| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (19:30 IST)
റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹചിത്രങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ആനന്ദ് അംബാനിയുടെ തടിയെ പറ്റിയുള്ള ചർച്ചകൾ വ്യാപകമായിരുന്നു. പണ്ടും തടിച്ച ശരീരപ്രകൃതിയിലുള്ള ആനന്ദ് അംബാനി ബോഡി ഷെയ്മിങ്ങിന് ഇരയായിരുന്നു. ഐപിഎൽ ക്രിക്കറ്റ് സീസണുകളിൽ മുംബൈ ഇന്ത്യൻസ് ലോബിയിൽ ഇരിക്കുന്ന ആനന്ദിൻ്റെ ചിത്രങ്ങൾ പലതവണ പരിഹാസത്തിന് പാത്രമായിരുന്നു.

2016ൽ 108 കിലോ ശരീരഭാരം വെറും 18 മാസങ്ങൾക്കുള്ളിൽ കുറച്ച് കൊണ്ടുള്ള ആനന്ദ് അംബാനിയുടെ ട്രാൻസ്ഫർമേഷൻ വലിയ ശ്രദ്ധ നേടിയിരുന്നു. തടി തീർത്തും കുറച്ച് ആനന്ദ് അംബാനിയെ പിന്നീട് സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത് രാധിക മെർച്ചൻ്റുമായുള്ള ആനന്ദിൻ്റെ വിവാഹചിത്രങ്ങൾ പുറത്തുവന്നതോടെയാണ്. 108 കിലോയോളം കുറച്ച് മെലിഞ്ഞ ആനന്ദിന് ഇപ്പോൾ പണ്ടത്തേക്കാൾ തടിയുണ്ട്. എന്നാൽ ഇത് ആനന്ദ് അംബാനിയുടെ ആരോഗ്യപ്രശ്നമാണെന്ന് അദ്ദേഹത്തെ വിമർശിക്കുന്നവർക്ക് അറിയുവാൻ വഴിയുണ്ടാകില്ല.



ബാല്യകാലം തൊട്ടെ സുഹൃത്തായ രാധിക മെർച്ചൻ്റിനെയാണ് ആനന്ദ് വിവാഹം ചെയ്തത്. കുറച്ച് കൊല്ലങ്ങൾക്ക് മുൻപ് 200 ഓളം കിലോ ഭാരമുണ്ടായിരുന്ന ആനന്ദ് അംബാനി ചിട്ടയായ ഡയറ്റും കഠിനമായ വർക്കൗട്ടുകളും കൊണ്ട് 18 മാസങ്ങൾ കൊണ്ടാണ് തൻ്റെ തടി കുറച്ചത്.ദിവസം 6-7 മണിക്കൂർ വരെ വർക്കൗട്ടും കൃത്യമായ ഡയറ്റുമായിരുന്നു ആനന്ദ് അംബാനി തടി കുറയ്ക്കാൻ വേണ്ടി ചെയ്തത്.

എന്നാൽ ചെറുപ്പം മുതൽ ആനന്ദിനെ അലട്ടുന്ന ആസ്‌ത്മ രോഗത്തിന് അദ്ദേഹം കഴിക്കുന്ന മരുന്നുകളാണ് വീണ്ടും ആനന്ദ് തടി വെയ്ക്കുന്നതിന് കാരണമായിരിക്കുന്നത്.
ആസ്ത്മയ്ക്കെതിരെ ആനന്ദ് അംബാനി ഉപയോഗിക്കുന്ന മരുന്നുകളിലെ സ്റ്റെറോയ്ഡിൻ്റെ സാന്നിധ്യമാണ് അദ്ദേഹത്തിൻ്റെ തടി അമിതമായി ഉയരാൻ കാരണം. ഗുരുതരമായ പ്രശ്നമുള്ളവർ ഡോക്ടറുടെ കുറിപ്പിൽ ഓറൽ സ്റ്റെറോയ്ഡുകൾ എടുക്കാറുണ്ട്.




ഓറൽ സ്റ്റെറോയ്ഡ്സ് എടുക്കുമ്പോൾ ശ്വാസതടസ്സം പെട്ടെന്ന് തന്നെ നീങ്ങുമെങ്കിലും സ്റ്റെറോയ്ഡ് ശരീരത്തെ ദോഷകരമായി ബാധിക്കും. കൂടാതെ ആസ്ത്മ രോഗികൾക്ക് കഠിനമായ ശാരീരിക അദ്ധ്വാനമൊന്നും ചെയ്യാനും സാധിക്കുകയില്ല. കൂടാതെ സ്റ്റെറോയ്ഡ് ദീർഘകാലമായി സ്വീകരിക്കുന്നവർക്ക് വിശപ്പ് കൂടുകയും ചെയ്യും. ഇത്രയും ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ് അദ്ദേഹം വീണ്ടും തടിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :