കമ്പനികൾക്ക് അവരുടെ തൊഴിലാളികൾ ഹിജാബ് ധരിക്കുന്നത് വിലക്കാം: യൂറോപ്യൻ യൂണിയൻ കോടതി

അഭിറാം മനോഹർ| Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2022 (19:38 IST)
യൂറോപ്യൻ യൂണിയൻ്റെ പരിധിയിൽ വരുന്ന കമ്പനികൾക്ക് വേണമെങ്കിൽ ഹിജാബ് നിരോധിക്കമേന്ന് യൂറോപ്യൻ കോടതി. ശിരോവസ്ത്രത്തിന് പൊതുവായ നിരോധനം ഏർപ്പെടുത്താമെങ്കിൽ ഹിജാബിനും നിരോധനം ഏർപ്പെടുത്താം. ഇത് തൊഴിലാളികളോടുള്ള മതപരമായ വിവേചനമാകില്ലെന്നും
യൂറോപ്യൻ യൂണിയൻ സുപ്രീം കോടതി നിരീക്ഷിച്ചു.

കർണാടകയിൽ ഉണ്ടായ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ വിവാദം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് യൂറോപ്യൻ കോടതി വിധി. ബെൽജിയം കമ്പനിയിലെ ആറാഴ്ചത്തെ തൊഴില്‍ പരിശീലനത്തിന് അപേക്ഷിച്ചപ്പോൾ ഹിജാബ് ധരിക്കാൻ അനുവാദമില്ലെന്ന് അധികൃതര്‍ അറിയിച്ചതായി മുസ്ലീം സ്ത്രീ നൽകിയ പരാതിയിലാണ് യൂറോപ്യൻ യൂണിയൻ കോടതിയുടെ വിധി.

കമ്പനിയുടെ
പൊതുഡ്രസ് കോഡിന്റെ ഭാ​ഗമായി ശിരോവസ്ത്രവും തൊപ്പിയും അനുവദിക്കില്ലെന്നും ന്യൂട്രാലിറ്റി ചട്ടമുണ്ടെന്നും കമ്പനി കോടതിയിൽ വ്യക്തമാക്കി. ശിരോവസ്ത്രത്തിന് മൊത്തത്തിലുള്ള നിരോധനം
യൂറോപ്യൻ യൂണിയന്റെ നിയമം ലംഘിക്കുന്നില്ലെന്നും കേസിനാസ്പദമായ നിരോധനം പരോക്ഷമായ വിവേചനമാണോ എന്ന് ബെൽജിയം കോടതി തീരുമാനിക്കണമെന്നും കോടതി വ്യക്തമാക്കി.

2004ൽ ഫ്രാൻസ് സ്കൂളുകളിൽ ഹിജാബ് നിരോധിച്ചിരുന്നു.നെതർലൻഡ്‌സിൽ സ്‌കൂളുകളിലും ആശുപത്രികളിലും പൊതുഗതാഗത സംവിധാനങ്ങളിലും നിഖാബും ബുർഖയും ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :