ഡൽഹി സംഘർഷം: മരണസംഘ്യ 14 ആയി, നാലിടങ്ങളിൽ കർഫ്യൂ, അമിത് ഷായുടെ കേരളാ സന്ദർശനം റദ്ദാക്കി

അഭിറാം മനോഹർ| Last Updated: ബുധന്‍, 26 ഫെബ്രുവരി 2020 (14:56 IST)
പൗരത്വഭേദഗതി നിയമത്തിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ മൂന്ന് ദിവസമായി നടന്നുവരുന്ന സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി.
12 പേര്‍ക്ക് കൂടി വെടിയേറ്റു. 56 പൊലീസുകാരടക്കം ഇരുന്നൂറിലേറെപ്പേര്‍ക്ക് പരിക്കുണ്ട്. ഇതിൽ 35 പേരുടെ നില ഗുരുതരമായി തുടരുകയാണ്. വെടിയേറ്റ് പരിക്കേറ്റവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു.

ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ നൂറ് കണക്കിന് കടകളും വാഹനങ്ങളുമാണ് കത്തിച്ചത്. മതം ചോദിച്ച് ആളുകളെ പലയിടങ്ങളിലും മർദ്ദിച്ചു. നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. മൗജ് പൂർ, ജാഫ്രാബാദ്, ചാന്ദ്‍ബാദ്, കർവാൾ നഗർ എന്നിവിടങ്ങളിലാണ് കർഫ്യൂ. മേഖലയിൽ മാർച്ച് 4 വരെ തുടരും. അതേ സമയം അന്തരിച്ച മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് പി.പരമേശ്വരന്റെ അനുസ്മരണ യോഗത്തില്‍ കേരളത്തിലെത്തേണ്ടിരുന്ന അമിത് ഷാ ഡൽഹി സംഘർഷത്തെ തുടർന്ന് തിരുവനന്തപുരം സന്ദർശനം റദ്ദാക്കി.

സ്ഥിതിഗതികൾ സങ്കീർണമായ പശ്ചാത്തലത്തിൽ ഇന്നലെ മാത്രം 3 യോഗങ്ങളിലാണ് അമിത് ഷാ പങ്കെടുത്തത്.നേരത്തെ, ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെട്ടിരുന്നത്. ആവശ്യത്തിന് പോലീസ് സംവിധാനം ഡൽഹിയിലുണ്ടെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിനിടെയാണ് മൂന്നാമത്തെ യോഗം അമിത് ഷാ വിളിച്ചുചേർത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :