20 യുവതികളെ ലൈംഗികബന്ധത്തിന് ശേഷം ക്രൂരമായി കൊലപ്പെടുത്തി, സയനൈഡ് മോഹന് നാലാം വധശിക്ഷ

ചിപ്പി പീലിപ്പോസ്| Last Updated: തിങ്കള്‍, 27 ഏപ്രില്‍ 2020 (18:50 IST)
കൂടത്തായി കൊലപാതക പരമ്പര കേരളത്തെ അമ്പരപ്പിച്ച സമയത്താണ് കർണാടകയെ ഞെട്ടിച്ച സയനൈഡ് മോഹനെ കുറിച്ച് മലയാളികൾ കൂടുതൽ അറിഞ്ഞത്. ഏറെ ചർച്ച ചെയ്യപ്പെട്ട കേസിൽ സയനൈഡ് മോഹന് നാലാം വധശിക്ഷ. 20 കൊലക്കേസുകളുള്ള മോഹനു പതിനേഴാമത്തെ കേസിലാണു ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.

പല കേസുകളിലായി 13 ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. 2005 ഒക്ടോബറിൽ ബണ്ട്വാൾ ബലേപുനിയിലെ അങ്കണവാടി ജീവനക്കാരിയെ വശീകരിച്ച് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊല ചെയ്ത കേസിലാണ് ഇപ്പോഴത്തെ ശിക്ഷ.

കർണാടകയിലെ മംഗളൂരു സ്വദേശി മോഹൻകുമാർ എന്ന 2003–2009 കാലയളവിൽ നാലു മലയാളികളടക്കം ഇരുപതോളം യുവതികളെയാണ് സയനൈഡ് നൽകി കൊലപ്പെടുത്തിയത്. 35 എന്നാണ് മോഹനൻ പൊലീസിനോട് പറഞ്ഞതെങ്കിലും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ 20 കേസുകളിലാണ് ഇപ്പോൾ വിചാരണ നടക്കുന്നത്.

2010ൽ മറ്റൊരു കേസിൽ അറസ്റ്റിലായ മോഹൻ കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക കേസുകളുടെ കഥ പുറം‌ലോകം അറിയുന്നത്. 2007 ഏപ്രിലിൽ ഉപ്പള ബസ് സ്റ്റാൻഡിലാണ് കാസർകോട് ഉപ്പള സ്വദേശിനിയായ സംഗീത അധ്യാപിക പൂർണിമയെ പരിചയപ്പെടുന്നത്. കർണാടകയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞാണ് പൂർണിമയെ ഇയാൾ പരിചയപ്പെടുന്നത്. വ്യാജ പേരായിരുന്നു പറഞ്ഞത്.

പ്രണയം നടിച്ച് വലയിലാക്കി ബംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ട് പോയി പെൺകുട്ടിയെ വിശ്വസിപ്പിക്കുന്നതിനായി ഒരു ക്ഷേത്രത്തിൽ വെച്ച് താലികെട്ടി. ശേഷം ഹോട്ടൽ മുറിയിൽ റൂമെടുത്ത് ആദ്യരാത്രി ആഘോഷിച്ചു. പിറ്റേന്ന് രാവിലെ ക്ഷേത്രത്തിൽ പോകണമെന്നും സ്വർണവും പണവും അലമാരയിൽ വെച്ചേക്ക് വരുമ്പോൾ എടുക്കാമെന്നും പറഞ്ഞ് റൂമിൽ നിന്നിറങ്ങി.

ഗർഭ നിരോധന ഗുളിക എന്ന പേരിൽ നൽകിയതു സയനൈഡ് ഗുളിക. ഛർദിയും ക്ഷീണവും ഉണ്ടാകാൻ ഇടയുള്ളതിനാൽ വിശ്രമമുറിയിൽ പോയി കഴിക്കാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. ഗുളിക കഴിച്ചതും യുവതി മരിച്ചു. തിരികെ വന്ന് പെൺകുട്ടിയുടെ സ്വർണവും പണവും കൈക്കലാക്കി മുങ്ങി.

മംഗളൂരുവിലെ പ്രത്യേക വിചാരണ കോടതി കേസുകളുടെ കാഠിന്യമനുസരിച്ചു വധശിക്ഷയും ജീവപര്യന്തവും മാറിമാറി വിധിച്ചിട്ടുണ്ട്. കേസുകൾ സ്വയം വാദിക്കുന്ന ഇയാൾ ഇതിൽ ചില വധശിക്ഷകൾ ജീവപര്യന്തമായി മാറ്റിയെടുത്തു. എല്ലാ പെൺകുട്ടികളേയും സമാന രീതിയിലായിരുന്നു ഇയാൾ വലയിലാക്കിയിരുന്നത്.

നിർധന കുടുംബങ്ങളിലെ പെൺകുട്ടികളെയാണ് ഇയാൾ വലയിലാക്കിയിരുന്നത്. ഇരകളെല്ലാം 20–30 പ്രായത്തിൽ ഉള്ളവരായിരുന്നു. സയനൈഡ് ആയിരുന്നു ഇയാളുടെ പ്രധാന ആയുധം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :