തങ്ങൾ സൗകര്യമൊരുക്കി, മോദി സ്കൂളിൽ പോയില്ല, പ്രധാനമന്ത്രിയെ നിരക്ഷരനെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ്: വിവാദം

അഭിറാം മനോഹർ| Last Modified ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (12:18 IST)
രണ്ട് നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭാ ഉപതിരെഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ രാഷ്ട്രീയപോര് കടുക്കുന്നു. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പ്രധാനമന്ത്രി നരേന്ദ്ര‌മോദിയെ നിരക്ഷരനെന്ന് വിശേഷിപ്പിച്ചതാണ് വിവാദമായിരിക്കുന്നത്.

കോണ്‍ഗ്രസ് സ്‌കൂളുകള്‍ പണിതു, എന്നാല്‍ മോദി ഒരിക്കലും പഠിക്കാന്‍ പോയില്ല. മുതിര്‍ന്നവര്‍ക്ക് പഠിക്കാനും കോണ്‍ഗ്രസ് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. മോദി അതും പഠിച്ചില്ല. ഭിക്ഷാടനം നിരോധിച്ചിട്ടും ഉപജീവനത്തിനായി അത്‌ തിരഞ്ഞെടുത്ത ആളുകള്‍ ഇന്ന് പൗരന്മാരെ ഭിക്ഷാടനത്തിലേക്ക്‌ തള്ളിവിടുകയാണ്. മോദിയുടെ നിരക്ഷരത കാരണം രാജ്യമാണ് കഷ്ടപ്പെടുന്നത് എന്നായിരുന്നു കോൺഗ്രസിന്റെ ട്വീറ്റ്.

അതേസമയം കോൺഗ്രസിന് മാത്രമെ ഇത്രയും തരംതാഴാൻ കഴിയുവെന്ന് വിവാദത്തോട് ബിജെപി പ്രതികരിച്ചു. ഒരു തരത്തിലുള്ള മറുപടിയും അര്‍ഹിക്കാത്തതാണ് കോണ്‍ഗ്രസിന്റെ പ്രതികരണമെന്നും ബിജെപി വാക്താവ് മാളവിക അവിനാഷ് പറഞ്ഞു. അതേസമയം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്നും ഇത്തരമൊരു പരാമർശം വന്നത് പരിശോധിക്കുമെന്നും എന്നാൽ സംഭവത്തിൽ ട്വീറ്റ് പിന്‍വലിക്കുകയോ മാപ്പ് പറയുകയോ വേണ്ടതില്ലെന്നും കോൺഗ്രസ് വക്താവായ ലാവണ്യ ബല്ലാൽ പറഞ്ഞു.

സിന്ദഗി, ഹംഗാല്‍ എന്നീ മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 30-നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.ഈ സീറ്റുകളിലെ എംഎല്‍എമാരായിരുന്ന ജനതാദള്‍, ബിജെപി പ്രതിനിധികള്‍ മരണപ്പെട്ട പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :