രാഹുൽ ഗാന്ധി ലഖിംപുരിലേക്ക്: അനുമതി നിഷേധിച്ച് യോഗി സർക്കാർ, ലഖ്‌നൗവിൽ 144

അഭിറാം മനോഹർ| Last Modified ബുധന്‍, 6 ഒക്‌ടോബര്‍ 2021 (12:20 IST)
കര്‍ഷകരെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് യുപിയിലെ ലഖിംപുര്‍ ഖേരി സന്ദര്‍ശിക്കാന്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സംഘത്തിനും ഉത്തർപ്രദേശ് സർക്കാർ അനുമതി നിഷേധിച്ചു. ലഖിംപുർ സന്ദർശനത്തിനായെത്തിയ പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളെ നേരത്തെ യുപി പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

ഇതിനിടെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിന് സന്ദര്‍ശനത്തിന് അനുമതി തേടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചത്. അതേസമയം അനുമതി നിഷേധിച്ചെങ്കിലും ലഖിംപുര്‍ ഖേരിയിലേക്ക് പോകാനാണ് കോണ്‍ഗ്രസ് തീരുമാനം. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി, കെ.സി. വേണുഗോപാല്‍, സച്ചിന്‍ പൈലറ്റ് എന്നിവരാകും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടാവുക.

നേരത്തെ പ്രിയങ്ക ഗാന്ധിയെ കാണാനായി ലഖ്‌നൗവിലെത്തിയ ബാഗേലിനെ ഇന്നലെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെ രാഹുലും സംഘവും ലഖ്‌നൗവിലെത്തും. അതേസമയം ചൊവ്വാഴ്‌ച്ച രാത്രി മുതൽ ലഖ്‌നൗവില്‍ 144 പ്രഖ്യാപിച്ചുകൊണ്ട് പോലീസ് ഉത്തരവിറക്കി. ഉത്സവസീസൺ,വരാനിരിക്കുന്ന പരീക്ഷകൾ,കൊവിഡ് ആൾക്കൂട്ടനിയന്ത്രണം എന്നിവ സുഗമമായി നടപ്പിലാക്കാനാണ് നവംബർ 8 വരെ 144 ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ലഖ്‌നൗ പോലീസ് അറിയിച്ചു.

ഇതിനിടെ പ്രിയങ്ക അറസ്റ്റിലായതിനെത്തുടര്‍ന്ന് സീതാപുരിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വൻ പ്രതിഷേധങ്ങൾ നടന്നു. വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും യു.പി. സര്‍ക്കാര്‍ നടപടിയെ അപലപിച്ചു. പ്രിയങ്ക ഭയരഹിതയും യഥാര്‍ഥ കോണ്‍ഗ്രസുകാരിയും ആണെന്നും പരാജയം സ്വീകരിക്കില്ലെന്നും സത്യാഗ്രഹം വിജയിക്കുകതന്നെ ചെയ്യുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :