'അടുത്ത അങ്കത്തിനായി ഒരുങ്ങിക്കോ'; മോദിക്കെതിരെ പടയൊരുക്കം, പുതിയ സമരം ഉറപ്പിക്കാൻ സിജെപി
ബിജെപി ഭരണകൂടത്തിനെതിരായ പുതിയ സമരമാർഗം ചർച്ച ചെയ്യാൻ കോക്രോച്ച് ജനതാ പാർട്ടി. ദേശീയ പ്രവർത്തക കമ്മിറ്റി യോഗം ഇന്ന് ചേരും. യുവാക്കൾക്കും വിദ്യാർഥികൾക്കും ഉറപ്പ് നൽകിയ കാര്യങ്ങൾ കേന്ദ്ര സർക്കാർ നിർവഹിച്ചോ എന്ന് പ്രവർത്തക കമ്മിറ്റിയിൽ ചർച്ച ചെയ്യും.
വീണ്ടും സമരത്തിന്
ദേശീയ തലത്തിൽ ബിജെപി ഭരണകൂടത്തിനെതിരായ സമരം വിപുലീകരിക്കാനാണ് സിജെപി തീരുമാനം. ജന്തർ മന്തർ സമരത്തിൽ കേന്ദ്രം ഉറപ്പ് നൽകിയ വാഗ്ദാനങ്ങളിൽ ഏതെല്ലാം നടപ്പിലാക്കിയെന്ന് പരിശോധിക്കും. അതിനുശേഷമായിരിക്കും പുതിയ സമരത്തിനു തുടക്കമിടുക.
സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള മുന്നേറ്റം
ജെൻസീയുടെ പിന്തുണ ഉറപ്പാക്കിയ ജന്തർ മന്തർ സമരത്തിനു പിന്നാലെ സ്‌കൂൾ വിദ്യാർഥികളുടെ 'ലൈക്ക്' ഉറപ്പിക്കാനാണ് അടുത്ത ഘട്ടത്തിൽ സിജെപി ലക്ഷ്യമിടുന്നത്. രാജ്യത്തെ പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തണമെന്നതാണ് സിജെപിയുടെ അടുത്ത ഡിമാൻഡ്. സർക്കാർ സ്‌കൂളുകൾ നവീകരിക്കണം. രാജ്യത്തെ കുട്ടികൾക്ക് മെച്ചപ്പെട്ട സാഹചര്യങ്ങളിൽ പഠിക്കാൻ സാധിക്കണം. ഇതിനായുള്ള ക്യാംപെയ്ൻ തുടങ്ങിയിരിക്കുകയാണ് സിജെപി. രാജ്യതലസ്ഥാനത്ത് മുതൽ രാജ്യത്തെ മറ്റു ഭാഗങ്ങളിലെ സർക്കാർ സ്‌കൂളുകളിൽ വരെ പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യാൻ സിജെപി നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നു. ശുചിത്വമുള്ള കുടിവെള്ളം, മികച്ച ശുചിമുറി സൗകര്യങ്ങൾ, വൈദ്യുതി, മികച്ച ക്ലാസ് റൂമുകൾ, സുരക്ഷിതമായ സ്‌കൂൾ കെട്ടിടങ്ങൾ എന്നിവയാണ് സിജെപിയുടെ ആവശ്യം. കേന്ദ്ര സർക്കാർ രാജ്യത്തെ സ്‌കൂൾ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് സിജെപി ആവശ്യപ്പെടുന്നു.
പുതിയ ക്യാംപെയ്ൻ
സെപ്റ്റംബർ ഒന്ന് മുതൽ പുതിയ ക്യാംപെയ്ൻ തുടങ്ങുകയാണ് സിജെപി. ജനങ്ങളെ കേൾക്കുകയാണ് ഈ ക്യാംപെയ്നിൽ പ്രധാനം. 'ക്യാ ബോൾട്ടി പബ്ലിക്ക്' എന്നാണ് ക്യാംപെയ്ന്റെ പേര്. 'പൊതുജനത്തിന് എന്താണ് പറയാനുള്ളത്' എന്ന് കേൾക്കുകയാണ് സിജെപി ലക്ഷ്യമിടുന്നത്. സിജെപി അംഗങ്ങൾ രാജ്യമെമ്പാടും സഞ്ചരിക്കും. ആശങ്കകളും ആവശ്യങ്ങളും ജനങ്ങളോട് ചോദിച്ചറിയും. വിദ്യാഭ്യാസം, തൊഴിൽ എന്നിവയായിരിക്കും സിജെപിയുടെ പ്രധാന മേഖലകൾ.
മോദിക്ക് തലവേദന
ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കാനാണ് സിജെപി തീരുമാനം. ഓരോ വിഷയങ്ങളിലും സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ നിലപാട് ആരായും. എന്തുകൊണ്ട് സർക്കാർ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഇടപെടുന്നില്ല എന്ന ചോദ്യം വ്യാപകമായി ഉയർത്താനാണ് തീരുമാനം. Also Read: 'തല കൊണ്ടുള്ള ഇടി'; ഇന്ത്യൻ താരം ജയ്‌സ്വാളിന് വിലക്കോ?