അടിക്കരുത് അഴിയെണ്ണും, അഞ്ചുകൊല്ലം!!!

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 4 ഓഗസ്റ്റ് 2014 (18:29 IST)
മക്കളെ തല്ലി നന്നാക്കാന്‍ ഇനി മെനക്കെടാതിരിക്കുകയാണ് നല്ലത്. ഇനി അങ്ങനെ ചെയ്താല്‍ അഞ്ചുവര്‍ഷം അഴിയെണ്ണല്‍ യോഗം നല്‍കുന്ന നിയമത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അഞ്ച് വര്‍ഷം വരെ ജയില്‍വാസം കിട്ടാം. തല്ലുന്നത് മാത്രമല്ല വാക്കാല്‍ അധിക്ഷേപിച്ചാലും ശാരീരികമായി പീഡിപ്പിക്കുന്നതിനും ശിക്ഷ അഞ്ച് വര്‍ഷം വരെയാകും.

അതായത് മാതാപിതാക്കള്‍ മാത്രമല്ല അധ്യാപകരും ഇനി കുട്ടികളെ വഴക്കു പറഞ്ഞാല്‍ അകത്തുപോകും. ഉറപ്പ്. കലാലയങ്ങളിലെത്തുന്ന പുതുമുഖങ്ങളെ റാഗ് ചെയ്യുന്നവര്‍ക്കും പുതിയ ബില്ലില്‍ മൂന്നു വര്‍ഷം വരെ ശിക്ഷ നിര്‍ദ്ദേശിക്കുന്നു. റാഗിങ് കേസില്‍ കുറ്റക്കാരായി കണ്ടെത്തുന്നവരെ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുന്നത് നിര്‍ബന്ധമാക്കി. റാഗ് ചെയ്യുന്ന കുട്ടികള്‍ മാത്രമല്ല മാനേജ്‌മെന്റും സമാധാനം പറയേണ്ടിവരും.

ചുരുക്കി പറഞ്ഞാല്‍ പിള്ളേര് വീട്ടിലിരുന്നാലും സ്കൂളിരുന്നാലും വഴക്കുപറഞ്ഞാല്‍ പറഞ്ഞവന്‍ അകത്തുപോകുമെന്ന് ഏറെക്കുറേ ഉറപ്പായി എന്നര്‍ഥം. കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്ന പുതിയ ബാലനീതി ശിശുസംരക്ഷണ ബില്ലിലാണ് കുട്ടിയെ തല്ലിയാല്‍ മാതാപിതാക്കള്‍ക്കും, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ജയില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്.

ബില്ലിന്റെ കരട് വിവിധ മന്ത്രാലയങ്ങളുടെ കൂടിയാലോചനയ്ക്കായി കൈമാറി. വൈകാതെ ഇത് മന്ത്രിസഭയുടെ അംഗീകാരത്തോടെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
കേന്ദ്ര മന്ത്രി മനേക ഗാന്ധിയുടെ കീഴിലുള്ള വനിതാ ശിശുക്ഷേമ വകുപ്പാണ് 2000 ത്തിലെ ബാലനീതി നിയമം മാറ്റി പുതിയ ബില്ലിന്റെ കരട് തയാറാക്കിയിരിക്കുന്നത്. കുട്ടികളുടെ അവകാശം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് അന്താരാഷട്ര നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്.

കുട്ടിയെ തല്ലുകയോ അധിക്ഷേപിക്കുകയോ ചെയ്‌തെന്ന് ജുവനൈല്‍ കോടതി കണ്ടെത്തിയാല്‍ ആറ് മാസം വരെ തടവും പിഴയുമാണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷയുടെ കാലാവധി മൂന്നു വര്‍ഷം വരെയാകും. ശാരീരിക പീഡനം കുട്ടിക്ക് കടുത്ത മാനസിക സംഘര്‍മുണ്ടാക്കിയെന്ന് ബോധ്യപ്പെട്ടാല്‍ മൂന്നു വര്‍ഷം കഠിനം തടവും 50,000 രൂപ പിഴയും ശിക്ഷ അനുഭവിക്കണം. ഇതേ കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ച് വര്‍ഷം തടവും പിഴ ഒരു ലക്ഷവുമായി ഉയരും. ഭിന്നശേഷിയുള്ള കുട്ടിക്ക് നേരെയാണ് പീഡനമെങ്കില്‍ ശിക്ഷ ഇരട്ടിയാണ്.

പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പസാക്കിയാല്‍ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് വിലക്കിയിട്ടുള്ള 40 ഓളം രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഇന്ത്യയും ചേരും. കുട്ടികളെ വില്‍ക്കുക, കാരിയര്‍മാരായി ഉപയോഗിക്കുക,, മദ്യവും മയക്കുമരുന്നും കടത്താന്‍ ഉപയോഗിക്കുക എന്നീ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെയാണ് ശിക്ഷ. കുട്ടികളെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചാലും ഏഴ് വര്‍ഷം ശിക്ഷ കിട്ടാം

ബലാത്സംഗം, കൊല, ആസിഡ് ആക്രമണം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവയില്‍ പങ്കാളികളാകുന്ന കുട്ടികള്‍ 16 വയസ്സിന് മുകളിലും എന്നാല്‍ 18 വയസ്സിന് താഴെയും ഉള്ളവരാണെങ്കില്‍ അവരുടെ വിചാരണ ക്രിമിനല്‍ കോടതിയില്‍ തന്നെ നടത്തണം. എന്നാല്‍ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാലും അവര്‍ക്ക് ജീവപര്യന്തമോ വധശിക്ഷയോ വിധിക്കാന്‍ പാടില്ല എന്നതും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :