തോറ്റാല്‍ ചായ വില്‍ക്കാന്‍ പോകും!

അമേഠി| Last Modified ചൊവ്വ, 6 മെയ് 2014 (10:05 IST)
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ താന്‍ വീണ്ടും വില്‍ക്കാന്‍ പോകുമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി. ഭൂരിപക്ഷമില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുമെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിന്റെ പ്രസ്താവനയെ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

'അമ്മയുടെയും മകന്റെയും സര്‍ക്കാറിന് രക്ഷയില്ലെന്നാണ് ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകള്‍ നല്‍കുന്ന വ്യക്തമായ സൂചന. അതാണ് എനിക്കെതിരായി ആരോപണങ്ങളുമായി സോണിയ ഇപ്പോള്‍ ഇറങ്ങാന്‍ കാരണം. മകനെ ഒരു നിലയിലെത്തിക്കാന്‍ പ്രയാസപ്പെടുന്ന അമ്മയുടെ വിഷമം മനസ്സിലാക്കാവുന്നതേയുള്ളൂ'-മോഡി പറഞ്ഞു.

40 വര്‍ഷമായി നെഹ്രുകുടുംബത്തെ ജയിപ്പിച്ചുവിട്ടിട്ടും അവര്‍ മണ്ഡലത്തിന്റെ വികസനത്തിന് ഒന്നും ചെയ്തില്ല. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി അമേഠിയെ മാറ്റും. അമേഠിക്കാരുടെ പ്രയാസങ്ങളും വേദനകളും ഇല്ലാതാക്കും. അവരുടെ ഓരോ സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാക്കും. അതിനായാണ് താന്‍ പെങ്ങളെപ്പോലെ കരുതുന്ന സ്മൃതി ഇറാനിയെ അമേഠിയില്‍ സ്ഥാനാര്‍ഥിയാക്കിയത് -അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്സ് രാജ്യത്തെ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍, ഇപ്പോള്‍ ജനങ്ങള്‍ ഉണര്‍ന്നിരിക്കുകയാണ്. രാഹുലിനെതിരെ അമേഠിയിലുള്ള വികാരംതന്നെയാണ് രാജ്യത്തുടെനീളമുള്ളതെന്ന് മോഡി പറഞ്ഞു.

ഇനിയുള്ള കാലം അധികാരം സാധാരണക്കാര്‍ക്കുള്ളതാണ്. മാധ്യമങ്ങള്‍ മൂടിവെച്ചതുകൊണ്ട് ഇത്രകാലം കോണ്‍ഗ്രസ്സ് ജനങ്ങളെ വിഡ്ഢികളാക്കി. പക്ഷേ ഇപ്പോള്‍ മറുപടിപറയേണ്ട കാലം വന്നിരിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :