ഡൽഹി കലാപം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംഘർഷ മേഖലകൾ സന്ദർശിച്ചു, 20 പേർ അറസ്റ്റിൽ

ആഭിറാം മനോഹർ| Last Updated: ബുധന്‍, 26 ഫെബ്രുവരി 2020 (14:55 IST)
വടക്ക് കിഴക്കൻ ഡൽഹിയിൽ പൗരത്വനിയമഭേദഗതിയെ ചൊല്ലിയുള്ള സംഘർഷം വ്യാപകമായതോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ അജിത് ഡോവല്‍ ഡല്‍ഹി കമ്മീഷണര്‍ ഓഫീസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി.

അക്രമികള്‍ വലിയ തോതില്‍ നാശം വിതച്ച സീലാംപൂര്‍, ജാഫ്രാബാദ്, മൗജ്പൂര്‍, ഗോകുല്‍പുരി ചൗക് എന്നീ പ്രദേശിങ്ങളിലാണ് ഇന്നലെ അർധരാത്രിയോടെ അജിത് ഡോവൽ സന്ദർശനം നടത്തിയത്.കഴിഞ്ഞ 24 മണിക്കൂറിനകം അമിത് ഷാ മൂന്ന് തവണ ഉന്നതതല യോഗം വിളിച്ചതിന് പിന്നാലെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഡൽഹിയിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചത്. ഇതിനിടെ സംഘർഷവുമായി ബന്ധട്ട്റ്റ് 20 പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്‌തതായി അറിയിച്ചു.

സംഘര്‍ഷ മേഖലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍, വടക്ക് കിഴക്കന്‍ ഡല്‍ഹിയിലേക്കുള്ള പോലീസ് വിന്യാസം, മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള മാർഗങ്ങൾ എന്നിവ യോഗത്തിൽ ദേശീയ ഉപദേഷ്ടാവ് വിലയിരുത്തി.സംഘര്‍ഷത്തിന് പിന്നാലെ പുതുതായി നിയമിച്ച
സ്‌പെഷ്യല്‍ കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്ത, നോര്‍ത്ത് ഈസ്റ്റ് ഡിസിപി തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് ഡോവൽ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത്.

അതേസമയം സംഘര്‍ഷം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നാലു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടാലുടന്‍ വെടിവെക്കാനുള്ള ഉത്തരവ് ഡൽഹി പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നാലിടങ്ങളിൽ കർഫ്യൂ തുടരുകയാണ് . ഇതുവരെ 14 പേരാണ് സംഘർഷങ്ങളിൽ കൊല്ലപ്പെട്ടത് .48 പോലീസുകാരുള്‍പ്പെടെ 200ലേറെ പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതില്‍ 70 പേര്‍ക്ക് വെടിയേറ്റാണ് പരിക്കേറ്റിട്ടുള്ളത്. ഒട്ടേറെ പെരുടെ പരിക്ക് ഗുരുതരമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :