ഡൽഹിയിൽ ആരോഗ്യ അടിയന്തിരാവസ്ഥ: നവംബർ 5 വരെ സ്കൂളുകൾ അടച്ചിടും

ജിതിൻ| Last Updated: വെള്ളി, 1 നവം‌ബര്‍ 2019 (16:25 IST)
ഡൽഹിയിൽ ആരോഗ്യ അടിയന്തിരാവസ്ഥയെ തുടർന്ന് അടച്ചിടും. രാജ്യതലസ്ഥാനത്തെ വായുവിൻറെ ഗുണനിലവാരം പരിധിയിലധികം മോശമായതിനെ തുടർന്നാണ് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഏർപ്പെടുത്തിയ പ്രത്യേക സംഘം നവംബർ 5 വരെ ഡൽഹിയിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. തണുപ്പ് കാലത്ത് പടക്കങ്ങൾ പോലുള്ളവയുടെ ഉപയോഗവും പരിസ്ഥിതി മലിനീകരണ നിയന്ത്രണ വിഭാഗം നിരോധിച്ചിട്ടുണ്ട്.

മോശം വായുനിലവാരത്തെ തുടർന്ന് സ്കൂളുകൾക്ക് ഡൽഹി ഗവണ്മെന്റ് അവധി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കായി പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് (EPCA )ചെയർമാൻ ഭുറെ ലാൽ എഴുതിയ കത്തിൽ ഡൽഹി അടങ്ങിയ രാജ്യതലസ്ഥാന മേഖലയിൽ കഴിഞ്ഞ രാത്രി മുതൽ വായുവിന്റെ ഗുണനിലവാരം വളരെയധികം താഴ്ന്നതാണെന്നും ഈ സാഹചര്യത്തെ ആരോഗ്യ അടിയന്തിരാവസ്ഥയായി പരിഗണിക്കണമെന്നും പറയുന്നു. അല്ലാത്തപക്ഷം കുട്ടികളുടെ ആരോഗ്യത്തെയടക്കം വളരെ ദോഷകരമായി ബാധിക്കാം.

ഇതിനെ തുടർന്ന് ഡൽഹി, ഫരീദാബാദ്, നോയിഡ, ഗുരുഗ്രാം മേഖലകളിലെ കോറികളുടെയും അനുബന്ധവ്യവസായങ്ങളുടെയും പ്രവർത്തനം നവംബർ 5 വരെ നിർത്തിവെച്ചിരിക്കുകയാണ്. ഒരൊറ്റ അർധരാത്രി കഴിഞ്ഞതോടെ ഇന്ന് പുലർച്ച മുതലാണ് ഒരു പുതപ്പ് പോലെ ഡൽഹിയെ പൊതിഞ്ഞു കറുത്ത വായു കാണപ്പെട്ടത്. ഔദ്യോഗിക വിവരങ്ങൾ പ്രകാരം overall Air Quality Index (AQI) ഡൽഹിയിൽ ഒരുമണിയോടെ രേഖപ്പെടുത്തിയത് 480ലാണ്. ഇത് വളരെ അപകടകരമായ സൂചികയാണ്.

0-50 വരെയുള്ള AQI നല്ലത്. 51-100 തൃപ്തികരം,101-200 തീഷ്ണത കുറഞ്ഞത്, 201-300 മോശം, 401-500 അപകടകരമായത്, 501+ അതീവ അപകടം എന്നിങ്ങനെയാണ്. നേരത്തെ നവംബർ രണ്ട് വരെ നിർമാണപ്രവർത്തനങ്ങൾ വൈകീട്ട് 6 മുതൽ രാവിലെ പത്ത് വരെ EPCA
നിരോധിച്ചിരുന്നു. അതിപ്പോൾ പുതിയ നിരോധനത്തോടെ രാവിലെയും ബാധകമാകും.

ഫരീദാബാദ്, ഗുരുഗ്രാം, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിലെ പ്രകൃതി ഇന്ധനങ്ങളിലേക്ക് ഇതുവരെയും മാറാത്ത സ്ഥാപനങ്ങൾ നവംബർ 5 വരെ ഇതിനാൽ പ്രവർത്തിക്കുവാൻ അനുവദിക്കുന്നതല്ല. തണുപ്പ് കാലം കഴിയുന്നത് വരെ പടക്കങ്ങളുടെ ഉപയോഗവും കർശനമായി നിരോധിച്ചിരിക്കുകയാണ്. ദീപാവലി ആഘോഷങ്ങളെ തുടർന്ന് വളരെയധികം രാസവസ്തുക്കളാണ് നിലവിൽ അന്തരീക്ഷത്തിൽ കലർന്നിട്ടുള്ളത്. പ്രാദേശിക തലത്തിൽ മലിനീകരണം നിയന്ത്രിക്കുവാൻ കൂടുതൽ പ്രവർത്തിക്കേണ്ടതായുണ്ടെന്നും ഭുറെ ലാൽ അഭിപ്രായപ്പെട്ടു.

വളരെയധികം സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒരു വിഷയമാണിതെന്നും പ്ലാസ്റ്റിക് മുതൽ മാലിന്യങ്ങൾ കത്തിക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിൽ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനായി പ്രവർത്തിക്കണമെന്നും ഭുറെ ലാൽ കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :