ഗുജറാത്ത് കലാപക്കേസിലെ 14 പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു, സാമുഹിക സേവനം നടത്താൻ നിർദേശം

അഭിറാം മനോഹർ| Last Modified ചൊവ്വ, 28 ജനുവരി 2020 (12:42 IST)
2002ലെ ഗുജറാത്ത് കലാപക്കേസിലെ പ്രതികളായ 14 പേർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഗുജറാത്തിൽ പ്രവേശിക്കരുതെന്നും സാമൂഹികവും ആത്മീയവുമായ സേവനങ്ങളിൽ പ്രതികൾ ഏർപ്പെടണമെന്നുമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

2002 ഫെബ്രുവരി 27 ന് ഗോധ്രയിലെ സബര്‍മതി എക്‌സ്പ്രസിന് തീവെച്ചതിനെത്തുടര്‍ന്ന് ഗുജറാത്തില്‍ വ്യാപിച്ച കലാപത്തില്‍ സര്‍ദാര്‍പുര ഗ്രാമത്തില്‍ 33 മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്തക്കേസിലെ പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഇൻഡോറിലെ ജയിലിലായിരുന്നു ഇവരെ പാർപ്പിച്ചിരുന്നത്.

ജാമ്യം അനുവദിച്ച കുറ്റവാളികള്‍ സാമൂഹികവും ആത്മീയപരവുമായ സേവനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മധ്യപ്രദേശിലെ ജബല്‍പുര്‍,ഇൻഡോർ ജില്ലാ നിയമ അധികൃതരോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിയോട് പ്രതികളുടെ പെരുമാറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :