‘സ്കൂട്ടര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അമ്മയും രണ്ട് പെണ്‍മക്കളും മരിച്ച സംഭവം കൊലപാതകം!‘

മലപ്പുറം| WEBDUNIA|
PRO
മലപ്പുറം അരീക്കോട് ആലുക്കലില്‍ ഇരുചക്ര വാഹനം വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അമ്മയും രണ്ട് പെണ്‍മക്കളും മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. ദാമ്പത്യബന്ധം തകര്‍ന്നതാണ് കൊലയ്ക്ക് കാരണമെന്ന് ഭര്‍ത്താവ് ഷെരീഫ് പോലീസിനോട് സമ്മതിച്ചു. സ്കൂട്ടര്‍ ഓടിച്ചിരുന്ന അരീക്കോട് വാവൂരെ മുഹമ്മദ് ഷെരീഫായിരുന്നു. ഭാര്യ ഷാബിറ, മക്കളായ ഫാത്തിമ ഫിദ, ഫൈഫ എന്നിവരാണു വെള്ളക്കെട്ടില്‍ വീണുമരിച്ചതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്.

എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഇയാള്‍ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ രണ്ടാമത് വിവാഹം ചെയ്യുന്നത് ഭാര്യ എതിര്‍ത്തു. പണയം വെച്ച സ്വര്‍ണം ഭാര്യ തിരികെ ചോദിച്ചതും കാരണമായി. കൊലപാതകം നേരത്തേ ആസൂത്രണം ചെയ്തതാണെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടര്‍ വീണാണ് അപകടം സംഭവിച്ചതെന്നാണ് ഷെരീഫ് ആദ്യം പറഞ്ഞത്. എന്നാല്‍ സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഷെരീഫിനെ പോലീസ് വീണ്ടും ചോദ്യംചെയ്തു.

ബൈക്ക് ഓടിച്ചിരുന്ന ഷെരീഫിന് കാര്യമായി പരുക്കുപറ്റാതിരുന്നതും സംശയത്തിനിടയാക്കി. തുടര്‍ന്ന് ഇന്ന് വൈകുന്നേരം പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മക്കളെയും ഭാര്യയെയും കൊന്നതാണെന്ന് ഷെരീഫ് സമ്മതിച്ചത്. മൂവരും മരിച്ചെന്ന് ഉറപ്പായ ശേഷം സ്‌കൂട്ടറിന്റെ ടയറിന്‍റെ കാറ്റ് അഴിച്ചുവിട്ടെന്നും പ്രതി പോലീസിനോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :