സോളാര്‍ തട്ടിപ്പ്: ഫിറോസിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പിആര്‍ഡി മുന്‍ഡയറക്ടര്‍ എ ഫിറോസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഉത്തരവിട്ടത്. തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ക്കൊപ്പം കൂട്ടുപ്രതിയാണ് ഫിറോസ്.

ജൂണ്‍ 19-നാണ് ഇദ്ദേഹത്തെ പിആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ബിജു രാധാകൃഷ്ണന്‍ , സരിത എസ് നായര്‍ എന്നിവര്‍ക്കൊപ്പം മറ്റൊരു കേസില്‍ ഫിറോസിനെ കൂട്ടുപ്രതി ചേര്‍ക്കപ്പെട്ടിരുന്നുവെന്ന പോലീസ് റിപ്പോര്‍ട്ട് പൂഴ്ത്തിയിരുന്നു. ഇതേക്കുറിച്ചും അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

ബാങ്കില്‍നിന്ന് 25 കോടി രൂപ വായ്പ സംഘടിപ്പിക്കാമെന്ന് പറഞ്ഞ് കേശവദാസപുരം സ്വദേശി സലിം കബീറില്‍ നിന്ന് 40 ലക്ഷം രൂപ മൂന്നുപേരും ചേര്‍ന്ന് തട്ടിച്ചുവെന്നാണ് കേസ്. 2009 ഡിസംബര്‍ 26 നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പതിനൊന്ന് മാസം കഴിഞ്ഞാണ് സിറ്റി പോലീസ് കമ്മീഷണര്‍ പൊതുഭരണ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുന്നത്. ഈ റിപ്പോര്‍ട്ടാണ് പൂഴ്ത്തിയത്.

എല്‍ ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഫിറോസിനെ അഡീഷണല്‍ ഡയറക്ടറാക്കി. തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ഡയറക്ടറായി നിയമിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :