യഥാര്‍ത്ഥ ടേപ്പുകളാണ് കൈമാറിയതെന്ന് മാലിനി

കൊച്ചി| WEBDUNIA|
അഭയകേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധനാ ഫലങ്ങള്‍ അടങ്ങിയ യഥാര്‍ത്ഥ ടേപ്പു തന്നെയാണ്‌ താന്‍ കൈമാറിയതെന്ന് ബാംഗ്ലൂര്‍ ഫോറന്‍സിക്‌ ലാബ്‌ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ. എസ്‌ മാലിനി. എറണാകുളം സി ജെ എം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മാലിനി ഇങ്ങനെ മൊഴി നല്‍കിയതായി രേഖപ്പെടുത്തിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് കോടതിക്ക് നല്‍കിയത് യഥാര്‍ത്ഥ ടേപ്പുകളാണെന്നും, ടേപ്പില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്നുമാണ് മാലിനിയുടെ വാദം.

അഭയ കേസിലെ പ്രതികളെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കിയതിന്‍റെ മാസ്റ്റര്‍ ടേപ്പ് പത്തു ദിവസത്തിനകം കണ്ടെത്തണമെന്ന് എറണകുളം സി ജെ എം കോടതി സി ബി ഐയോട് ജൂണ്‍ ഇരുപത്തഞ്ചിനായിരുന്നു ആവശ്യപ്പെട്ടത്.

പ്രതികളായ ഫാ. ജോസ് പിതൃക്കയില്‍, ഫാ. തോമസ് എം കോട്ടൂര്‍‍, സിസ്റ്റര്‍ സെഫി എന്നിവരുടെ നാര്‍ക്കോ പരിശോധന ഫലങ്ങള്‍ അടങ്ങിയ സി ഡിയില്‍ കൃത്രിമത്വം നടന്നുവെന്ന് തിരുവനന്തപുരം സി ഡിറ്റില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു, യഥാര്‍ത്ഥ ടേപ്പ് കണ്ടെത്താന്‍ കോടതി സി ബി ഐക്ക് നിര്‍ദ്ദേശം നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :