നിഷേധ വോട്ട്: അനുകൂലിച്ചും പ്രതികൂലിച്ചും രാഷ്ട്രീയക്കാര്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
നിഷേധ വോട്ട് പൗരാവകാശമാക്കിയ സുപ്രീംകോടതി ഉത്തരവിനോട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മിശ്രമായാണ് പ്രതികരിച്ചത്. ഉത്തരവില്‍ വിശദമായ ചര്‍ച്ച ആവശ്യമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പ്രതികരിച്ചു.

നിഷേധവോട്ടിന് അവകാശം നല്‍കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

ചര്‍ച്ച ചെയ്ത ശേഷം കോണ്‍ഗ്രസ് അഭിപ്രായം പറയുമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. നിര്‍ഭാഗ്യകരമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സമഗ്ര തെരഞ്ഞെടുപ്പ് പരിഷ്കാരം വേണമെന്നാണ് പാര്‍ട്ടി നിലപാട്.

നിഷേധ വോട്ട് പൗരാവകാശമാക്കിയ സുപ്രീംകോടതി നടപടി ഒരു ചെറിയ കാര്യം മാത്രമാണ്. തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കാരാട്ട് പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പറഞ്ഞു. കോടതിവിധിയെ ബിഎസ്പി നേതാവ് മായാവതി സ്വാഗതം ചെയ്തതായാണ് റിപ്പോര്‍ട്ട്.

നിഷേധ വോട്ട് വിഷയത്തിലുള്ള സുപ്രീംകോടതി വിധി തെരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രത്യേക യോഗം വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സുപ്രീംകോടതി ഉത്തരവിനെ കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശങ്ങളില്‍ കടന്നുകയറ്റമുണ്ടോ എന്ന പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിഷേധവോട്ടിനെ സ്വാഗതം ചെയ്യുന്നതായി കേരളകോണ്‍ഗ്രസ് നേതാവ് മന്ത്രി കെ എം മാണി പറഞ്ഞപ്പോള്‍ നാടിനു താല്‍പ്പര്യമുള്ള ഒരു കാര്യത്തിലും മാധ്യമങ്ങള്‍ക്കു താല്‍പ്പര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ പ്രതികരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :