ടി പി വധം: 'മാഷ അള്ള' സ്റ്റിക്കര്‍ കൈമാറിയിട്ടില്ലെന്ന് സാക്ഷി മൊഴി

കോഴിക്കോട്| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരു സാക്ഷികൂടി മൊഴിമാറ്റി. കൊലയാളി സംഘം സഞ്ചരിച്ച ഇന്നോവക്കാറില്‍ 'മാഷ അള്ള' സ്റ്റിക്കര്‍ പതിപ്പിച്ച തലശേരിയിലെ കട ഉടമ സി കെ ബിന്ദുമോനാണ് കൂറുമാറിയത്. ഇത്തരത്തില്‍ ഒരു സ്റ്റിക്കര്‍ കൈമാറിയില്ലെന്നാണ് ഇയാള്‍ പ്രോസിക്യൂഷന് മുന്‍പാകെ മൊഴി നല്‍കിയത്.

കടയിലെ ജീവനക്കാരനായ ചൊക്ലി സ്വദേശി അശ്വന്ത്‌ കൊലയാളി സംഘത്തിന് സ്റ്റിക്കര്‍ കൈമാറിയെന്നായിരുന്നു ഇയാള്‍ നേരത്തെ നല്‍കിയ മൊഴി. സ്റ്റിക്കര്‍ ഡിസൈന്‍ ചെയ്യാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് അന്വേഷണ സംഘം നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ മതമൌലീക വാദികളാണെന്ന് വരുത്തിതീര്‍ക്കാനാണ് കാറിന് പിന്നിലെ ഗ്ലാസില്‍ ‘മാഷ അള്ള’ എന്ന് അറബിയില്‍ എഴുതിയ സ്റ്റിക്കര്‍ പതിപ്പിച്ചത്.

ടി പി വധക്കേസില്‍ മൊഴിമാറ്റുന്ന മൂന്നാമത്തെ സാക്ഷിയാണ് ബിന്ദുമോന്‍. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രധാന സാക്ഷി സുമേഷ് കൂറുമാറിയതിന് പിന്നാലെ മാഹി സ്വദേശിയും സിപിഎം മുന്‍ ബ്രാഞ്ച്‌ കമ്മറ്റിയംഗവുമായ പി വി വിജേഷും കൂറുമാറിയിരുന്നു.

ഗൂഢാലോചനയെകുറിച്ച് അറിയാമായിരുന്നുവെന്ന് പൊലീസിനും മജിസ്‌ട്രേറ്റിനും മൊഴി നല്‍കിയ സുമേഷ് വിചാരണ കോടതിയില്‍ ഇത് മാറ്റിപ്പറയുകയായിരുന്നു. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് ആദ്യം മൊഴി നല്‍കിയതെന്നായിരുന്നു സുമേഷ് കോടതിയില്‍ അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :