സാധാരണ മഴക്കാലം എത്തുമ്പോഴാണ് കേരളം പനിച്ചു പൊള്ളാന്‍ തുടങ്ങുക. എന്നാല്‍ ഈ വര്‍ഷം ഈ പതിവ് തെറ്റിയതായി റിപ്പോര്‍ട്ട്. മേടച്ചൂടിനിടെ തന്നെ പനിക്കാലം സംസ്ഥാനത്തെ കീഴടക്കിയിരിക്കുകയാണ്. ജനുവരി മുതലുള്ള കണക്കനുസരിച്ച് മൂന്നരലക്ഷത്തിലേറെ പേരാണ് വിവിധ ആശുപത്രികളില്‍ പനിയ്ക്ക് ചികിത്സ തേടി എത്തിയിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ മാത്രം 40,000 അളുകള്‍ക്ക് പനി ബാധിച്ചു എന്നാണ് റിപ്പോര്‍ട്ട്.
എലിപ്പനി, ഡങ്കിപ്പനി, ചിക്കന്‍ഗുനിയ, മലേറിയ- ഇവയെല്ലാം ഒന്നൊഴിയാതെ ഇക്കുറിയും എത്തിയിട്ടുണ്ട്. എലിപ്പനി കാരണം ഒമ്പത് പേരാണ് നാല് മാസത്തിനിടെ മരിച്ചത്. മലേറിയ പിടിപെട്ട് രണ്ട് പേര്‍ മരിച്ചു. ഡങ്കിപ്പനി ബാധിച്ചും ആളുകള്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. ആലപ്പുഴ ജില്ലയില്‍ ചിക്കന്‍ഗുനിയ സജീവമായിക്കഴിഞ്ഞു. തിരുവനന്തപുരത്താണ് പനി ബാധിച്ചവര്‍ കൂടുതലുള്ളത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആലപ്പുഴയില്‍ നാലുപേരില്‍ ജപ്പാന്‍ജ്വരം സ്ഥിരീകരിച്ചു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ കേരളത്തില്‍ പനിക്കാലം എത്തിയ വിവരം ആരോഗ്യവകുപ്പ് അറിഞ്ഞ മട്ടില്ല. പല തരം പനികള്‍ ബാധിച്ച് ആളുകള്‍ക്ക് ജീവഹാനി സംഭവിച്ച് തുടങ്ങിയിട്ടും ഭയപ്പെടാന്‍ മാത്രം ഒന്നുമില്ല എന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്.
ഫെബ്രുവരി മാസം മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം തുടരുന്നതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പേരിന് പോലും നടക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ ബോധവത്കരണവും ഇത്തവണ ഉണ്ടാവില്ല എന്നാണ് സൂചന. സംസ്ഥാനത്ത് മാലിന്യനീക്കം കാര്യക്ഷമമായി നടക്കുന്നില്ലെന്ന പരാതിയുമുണ്ട്. മഴക്കാലത്തിന് മുമ്പുള്ള സ്ഥിതി ഇതാണെങ്കില്‍ മഴ കനക്കുമ്പോള്‍ പനി വരുത്തി വയ്ക്കുന്ന ദുരന്തം എങ്ങനെയായിരിക്കുമെന്ന് കണ്ടറിയണം.