വിചാരണയ്ക്കിടെ വനിതാ ജഡ്ജിയ്ക്ക് നേരേ കുപ്രസിദ്ധ ഗുണ്ടയുടെ അസഭ്യവര്‍ഷം

തിരുവനന്തപുരം| Last Modified വെള്ളി, 6 ജൂണ്‍ 2014 (17:15 IST)
തിരുവനന്തപുരത്ത് വനിതാ ജഡ്ജിക്ക് നേരെ കുപ്രസിദ്ധ ഗുണ്ടയുടെ അസഭ്യ വര്‍ഷം. കുപ്രസിദ്ധ ഗുണ്ടയും മയക്കുമരുന്ന് വില്‍പ്പനക്കാരനുമായ ബ്ലാക്കി ഷിബുവാണ് ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം ചൊരിഞ്ഞത്. എഞ്ചിനിയറിംഗ് വിദ്യാര്‍ഥി ആനന്ദിനെ തലയില്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസിലെ സാക്ഷിവിസ്താരത്തിനിടെയാണ് സംഭവം.

പ്രോസിക്യുഷന്‍ഭാഗത്തെ അവസാന സാക്ഷിയായ ഡിവൈഎസ്പി എ പ്രമോദ് കുമാറിനെ വിസ്തരിക്കുന്നതിനിടെയാണ് പ്രതിയുടെ പരാക്രമം. പ്രതിക്കൂട്ടില്‍ ഇരിക്കുകയായിരുന്ന ഗുണ്ട പ്രകോപനം ഒന്നുമില്ലാതെ വനിതാ ജഡ്ജിക്ക് നേരെ തിരിഞ്ഞു. ഇതേ കോടതിയില്‍ വിചാരണ നടന്ന മറ്റൊരു കേസില്‍ കുപ്രസിദ്ധ ഗുണ്ടാതലവന് വധശിക്ഷയും എട്ടോളം ഗുണ്ടകള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചിരുന്നു. കേസില്‍ തന്നെയും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ വധശിക്ഷ നല്‍കുമോയെന്ന് ചോദിച്ചു കൊണ്ടായിരുന്നു ഗുണ്ടയുടെ അക്രോശം.

തുടര്‍ന്ന് പൊലീസുകാര്‍ എത്തി ഇയാളെ മാറ്റി നിര്‍ത്തി. പ്രതിയെ ഇനിമുതല്‍ പ്രത്യേകം നിര്‍ദേശം നല്‍കുമ്പോള്‍മാത്രം ഹാജരാക്കിയാല്‍ മതിയെന്ന് കോടതി ഉത്തരവിട്ടു. ബ്ലാക്കി ഷിബു, സഹോദരന്‍ സുഭാഷ് , ശ്രീജു എന്നിവര്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയിരുന്ന മയക്കുമരുന്ന് കച്ചവടത്തെ കുറിച്ച് പൊലീസിന് വിവരം നല്‍കിയെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ആനന്ദിനെ കൊലപ്പെടുത്തിയത്. 2012 ഡിസംബര്‍ എട്ടിന് ബീമാപ്പളളിയില്‍നിന്ന് തട്ടികൊണ്ട് പോയ ശേഷം തലയില്‍ ബോംബെറിഞ്ഞാണ് ആന്ദിനെ കൊലപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :