കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം

മലപ്പുറം| WEBDUNIA|
PRO
PRO
കോഴിക്കോട്‌ കസ്റ്റംസ്‌ ഉദ്യോഗസ്ഥന്‍ ഇ ജെ തോമസിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്‌ ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി മലപ്പുറം കോടൂര്‍ സ്വദേശി മുഹമ്മദ്‌ റിയാസ്‌, രണ്ടാം പ്രതി ജസീര്‍ അലി എന്നിവര്‍ക്കാണ്‌ ജീവപര്യന്തം ശിക്ഷ ലഭിച്ചത്‌. ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹീമിന്‌ മൂന്നു വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു.

മഞ്ചേരി ജില്ലാ സെഷന്‍സ്‌ കോടതിയാണ്‌ കേസ്‌ പരിഗണിച്ചത്‌. തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി എന്നീ കുറ്റങ്ങളാണ്‌ ആദ്യ രണ്ട്‌ പ്രതികള്‍ക്ക്‌ മേല്‍ ചുമത്തിയിരിക്കുന്നത്‌. മോഷണ മുതലാണെന്നറിഞ്ഞിട്ടും വാങ്ങിയതിനാണ്‌ ഇബ്രാഹീമിനെതിരേ കുറ്റം ചുമത്തിയത്‌. കേസില്‍ അഞ്ച്‌ പ്രതികളായിരുന്നു ഉണ്ടായിരുന്നത്‌. മൂന്നും നാലും പ്രതികളായിരുന്ന ഷംസുദ്ദീന്‍, അബ്ദുള്‍ ഗഫൂര്‍ എന്നിവരെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ വെറുതെ വിടുകയായിരുന്നു.

2009 ഫെബ്രുവരി 13 നാണ്‌ കേസിനാസ്പദമായ സംഭവം ഉണ്ടായത്‌. കോഴിക്കോട്‌ നിന്ന് നവരത്ന മോതിരം വാങ്ങി മടങ്ങവേ പ്രതികള്‍ തോമസിനെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വഴിയരികില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളയുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :