ആലുവാ ശിവരാത്രിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ആലുവ| WEBDUNIA| Last Modified വ്യാഴം, 20 ഫെബ്രുവരി 2014 (17:35 IST)
ഇക്കൊല്ലത്തെ ശിവരാത്രി ആഘോഷങ്ങള്‍ക്ക്‌ മണപ്പുറത്ത്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഒരുക്കങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ താല്‍ക്കാലിക നടപ്പാല നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്‌.

താത്കാലികമായി ആറ്‌ മീറ്റര്‍ വീതിയിലും 200 മീറ്റര്‍ നീളത്തിലും നിര്‍മ്മിക്കുന്ന പാലം ഇരുകരകളുമായി ബന്ധിപ്പിക്കാന്‍ അല്‍പ്പം ദൂരം മാത്രമാണ്‌ അവശേഷിക്കുന്നത്‌. ഇരുമ്പ്‌ കൊണ്ടുള്ള പാലമാണ്‌ ഇത്തവണ. മാപ്പിള ഖലാസികള്‍ക്കാണ്‌ നിര്‍മ്മാണച്ചുമതല എന്നത് മറ്റൊരു പ്രത്യേകതയാണ്‌.

പാലത്തിനായി കോഴിക്കോട്‌ സ്വദേശി ഉമ്മാറാസ്‌ എന്റര്‍പ്രൈസസാണ്‌ 33 ലക്ഷം രൂപയ്ക്ക്‌ കരാറെടുത്തിട്ടുള്ളത്‌. പാലത്തിലൂടെയുള്ള യാത്രയ്ക്ക്‌ ടോള്‍ പിരിക്കുന്നതിന്‌ തിങ്കളാഴ്ച ടെണ്ടര്‍ ക്ഷണിച്ചിരുന്നെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ ആരും എത്തിയില്ല. സര്‍ക്കാര്‍ നല്‍കിയ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന പാലത്തിലൂടെയുള്ള യാത്രയ്ക്ക്‌ ഫീസ്‌ ഏര്‍പ്പെടുത്താനുള്ള നഗരസഭാ തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്‌.

ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് ഒരുമാസത്തെ ആ വ്യാപാരമേളയ്ക്ക്‌ നഗരസഭ 35 സ്റ്റാളുകളാണ്‌ സജ്ജമാക്കുന്നത്‌. കൂടാതെ തറ അളന്ന്‌ വ്യാപാരികള്‍ക്ക്‌ നല്‍കുകയും ചെയ്യും. 35 സ്റ്റാളുകള്‍ക്കും ഇതിനകം കച്ചവടക്കാര്‍ എത്തിക്കഴിഞ്ഞു. മുന്‍വര്‍ഷത്തേക്കാള്‍ കൂടിയ നിരക്കിലാണ്‌ ഇത്തവണ സ്റ്റാളുകള്‍ നല്‍കിയിട്ടുള്ളത്‌. വിനോദപരിപാടികള്‍ക്ക്‌ പ്രത്യേക സ്ഥലം നഗരസഭ അനുവദിക്കും. ബലിതര്‍പ്പണത്തിനായി ദേവസ്വംബോര്‍ഡ്‌ 200 ബലിത്തറകളാണ്‌ സജ്ജമാക്കിയിട്ടുള്ളത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :