1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum Local News

അവയവ മാറ്റ ശസ്ത്രക്രിയ വൈകിയതിനാല്‍ രോഗിമരിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Trivandrum
തിരുവനന്തപുരം: എറണാകുളം രാജഗിരി  ആശുപത്രിയില്‍ നിന്ന് പോലീസ് അകമ്പടിയോടെ ഞായറാഴ്ച   തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച വ്യക്ക യഥാസമയം ശസ്ത്രക്രിയ നടത്തി അവയവമാറ്റം  നടത്താത്തത്  കാരണം രോഗി മരിച്ചെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
 
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പരാതിയെ കുറിച്ച് അന്വേഷണം  നടത്തി നാലാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട്   സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്  ആവശ്യപ്പെട്ടു. 
 
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതരുടെ വീഴ്ച കാരണമാണ്  ശസ്ത്രക്രിയ  വൈകിയതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരായ ജി.എസ്.ശ്രീകുമാറും ജോസ് വൈ ദാസും സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. രണ്ടര മണിക്കൂര്‍ കൊണ്ടാണ്  ഗ്രീന്‍ ചാനലിലൂടെ ഞായറാഴ്ച വൈകിട്ട് 5.30 ന് അവയവം എത്തിച്ചത്. എന്നാല്‍ കാരക്കോണം സ്വദേശിയായ രോഗിക്ക്  അവയവ മാറ്റ ശസ്ത്രക്രിയ തുടങ്ങിയത് 3 മണിക്കൂര്‍ വൈകിയാണ്. വ്യക്ക എത്തിയപ്പോള്‍ തന്നെ ശസ്ത്രക്രിയ തുടങ്ങിയിരുന്നെങ്കില്‍ രോഗി രക്ഷപ്പെടുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി,  യൂറോളജി വിഭാഗങ്ങള്‍ക്കെതിരെയാണ് പരാതി. രാജഗിരി ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരത്ത് എത്തിച്ചത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വിവാഹ വാഗ്ദാനം നൽകി പീഡനം: പഞ്ചായത്തംഗം പിടിയിൽ