അന്താരാഷ്ട്ര നിലവാരത്തിലുള്ള നാല് സ്‌റ്റേഡിയങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (20:25 IST)
അന്താരാഷ്ട്ര നിലവാരത്തിലുള്ള നാല് സ്‌റ്റേഡിയങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കായിക രംഗത്ത് ഒന്നാം സ്ഥാനത്തേക്ക് കേരളം എല്ലാ അര്‍ഥത്തിലും ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ ജില്ലയിലെ കൈപ്പറമ്പ് ഇന്‍ഡോര്‍ സ്റ്റേഡിയം, കുന്നംകുളം സ്റ്റേഡിയം കണ്ണൂര്‍ ജില്ലയിലെ പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം, പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര സ്റ്റേഡിയം എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനായി
നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ലോക നിലവാരമുള്ള കളിക്കളങ്ങള്‍ നാടെങ്ങും തയാറായിക്കൊണ്ടിരിക്കുകയാണ്. കായിക താരങ്ങള്‍ക്ക് മികച്ച പരിശീലനത്തിനും ഒപ്പം പ്രതിഭയുള്ള കുട്ടികള്‍ക്ക്
കളിച്ച് വളരാനും പൊതുജനങ്ങള്‍ക്ക്
കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും
വിപുലമായ അവസരങ്ങളാണ് ഈ കളിക്കളങ്ങളില്‍ ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 14 ജില്ലാ സ്റ്റേഡിയങ്ങള്‍ക്കും 43 പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി സ്റ്റേഡിയങ്ങള്‍ക്കും 1000 കോടി രൂപ അനുവദിച്ചു. കിഫ്ബി അംഗീകരിച്ച 43 കായിക സമുച്ചയങ്ങളില്‍ 26 എണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്ത് 43 ഫുട്ബോള്‍ ഗ്രൗണ്ടുകള്‍, 27 സിന്തെറ്റിക് ട്രാക്കുകള്‍, 33 സ്വിമ്മിംഗ് പൂളുകള്‍, 33 ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ എന്നിവയാകും. ദേശീയ, അന്തര്‍ദേശീയ
മത്സരങ്ങള്‍ നടത്താന്‍ കഴിയുന്ന രീതിയില്‍ ഉന്നത നിലവാരമുള്ള കളിക്കളങ്ങളാണ് ഒരുക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ. ബാലന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :