മീൻകറി ലഭിച്ചില്ല, ഹോട്ടലിന്റെ ചില്ലുമേശ ഇടിച്ചു‌തകർത്ത യുവാവ് ചോരവാർന്ന് മരിച്ചു

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified വെള്ളി, 18 ജൂണ്‍ 2021 (12:50 IST)
ചില്ലുമേശ കൈകൊണ്ട് തല്ലിതകർത്ത യുവാവ് കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ചു. പാലക്കാട് കൂട്ടുപാതയിലാണ് സംഭവം നടന്നത്. ഹോട്ടലിൽ മീൻകറി കിട്ടാത്തതിന്റെ ദേഷ്യത്തിൽ യുവാവ് കൈ കൊണ്ട് ചില്ലുമേശ ഇടിച്ച് തകർക്കുകയായിരുന്നു. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്.

ഞരമ്പ് മുറിഞ്ഞ് ചോരവാര്‍ന്നൊഴുകിയ ശ്രീജിത്തിനെ ആദ്യം സ്വകാര്യആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാ‌ഴ്‌ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. നാല് സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ശ്രീജിത്ത്. ഈ സമയമായപ്പോഴേക്കും ഹോട്ടലിലെ ഭക്ഷണം തീര്‍ന്നു തുടങ്ങിയിരുന്നു. പരിചയമുള്ള ഹോട്ടലായതിനാല്‍ ശ്രീജിത്ത് അകത്തുകയറി ബാക്കിയുണ്ടായിരുന്ന മീന്‍കറിയെടുത്തു.

എന്നാൽ ജീവനക്കാർ കഴിക്കാനുണ്ടെന്ന് പറഞ്ഞത് തർക്കത്തിലേക്ക് നയിക്കുകയയിരുന്നു. തുടർന്ന് ഹോട്ടലുടമകള്‍ ശ്രീജിത്തിനെയും സുഹൃത്തക്കളെയും ഹോട്ടലില്‍ നിന്ന് പുറത്താക്കി. ഇതില്‍ പ്രകോപിതനായാണ് ശ്രീജിത്ത് ചില്ലുമേശ തല്ലിത്തകര്‍ത്തത്. മദ്യപിച്ചാണ് ശ്രീജിത്തും സംഘവും ഹോട്ടലിലെത്തിയതെന്ന് പോലീസ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :