ജോസ് കെ മാണിയേക്കാൾ ഉന്നതർ സോളറിലുണ്ട്; വഞ്ചിച്ചവരുടെ പട്ടിക കോടതിക്ക് കൈമാറും: സരിത

സരിത എസ് നായരര്‍ , സോളാര്‍ തട്ടിപ്പ് കേസ് , ജോസ് കെ മാണി
തിരുവനന്തപുരം| jibin| Last Modified വെള്ളി, 19 ജൂണ്‍ 2015 (12:49 IST)
തന്നെ വഞ്ചിച്ചവരുടെ പട്ടിക കോടതിക്ക് കൈമാറുമെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍. ആവശ്യത്തിനു പണം കൈയിലില്ലാത്തതാണ് കേസ് തോൽക്കാനുള്ള കാരണം. മൂന്നു ദിവസത്തിനകം കോടതിയെ സമീപിക്കും. നിയമപരമായ സഹായമായിരുന്നില്ല പലരും വാഗ്ദാനം ചെയ്തിരുന്നതെന്നും സരിത വ്യക്തമാക്കി.

സോളാര്‍ തട്ടിപ്പില്‍ മന്ത്രിമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നു സരിത നേരത്തെ വ്യക്തമാക്കിയിരുന്നു. അഴിമതിയും സാമ്പത്തിക ഇടപാടും നടത്തിയവര്‍ ഇപ്പോഴും അണിയറയിലാണ്. മന്ത്രിമാര്‍ അടക്കമുള്ള ഉന്നതര്‍ പറഞ്ഞതുകൊണ്ടാണ് താന്‍ പലതും ചെയ്‌തത്. ജോസ് കെ മാണിയേക്കാൾ ഉന്നതർ സോളറിലുണ്ട്. അഴിമതിയെക്കുറിച്ചു പറയാനുള്ളതെല്ലാം പറയുമെന്നും സരിത വ്യക്തമാക്കിയിരുന്നു.

സോളാറുമായി ബന്ധപ്പെട്ടു കൂടുതല്‍ പേരുകള്‍ പുറത്തുവരാനുണ്ട്.
തുറന്നു പറഞ്ഞാല്‍ പലരും പൊതുജീവിതം അവസാനിപ്പിക്കേണ്ടിവരും. സര്‍ക്കാരുമായി ബന്ധമില്ലാതെ സോളാര്‍ പദ്ധതി പ്രഖ്യാപിക്കാനോ കമ്പനിക്ക് പ്രവര്‍ത്തിക്കാനോ സാധിക്കില്ലെന്നും സരിത പറഞ്ഞു.

തന്നെ ബലിയാടാക്കാൻ ശ്രമിക്കുകയാണ്. തന്നെ ബലിയാടാക്കിയവർ ഭരണത്തിന്റെ തണലിൽ കഴിയുന്നു. ഭരണം കയ്യിലുണ്ടെന്നു കരുതി തന്നെ ഇല്ലാതാക്കാൻ ശ്രമിക്കേണ്ട. തന്റെ വെളിപ്പെടുത്തലുകൾ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നതു തന്റെ പ്രശ്നമല്ലെന്നും സരിത കൂട്ടിച്ചേർത്തു.

സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആദ്യ കോടതി വിധിയില്‍ സരിത എസ് നായരും ബിജു രാധാകൃഷ്ണും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇരുവര്‍ക്കും ആറ് വര്‍ഷം തടവ് കോടതി വിധിച്ചിരുന്നു. ഇടയാറന്മുള സ്വദേശി ബാബുരാജില്‍ നിന്ന് 1 കോടി 19 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :