സോളാര്‍ തട്ടിപ്പ് കേസ്: സരിതയും ബിജുവും കുറ്റക്കാര്‍, ഇരുവര്‍ക്കും മൂന്നുവർഷം കഠിനതടവ്

സോളാര്‍ തട്ടിപ്പ് കേസ് , പത്തനംതിട്ട , സരിത എസ് നായര്‍ , പൊലീസ്
പത്തനംതിട്ട| jibin| Last Updated: വ്യാഴം, 18 ജൂണ്‍ 2015 (12:55 IST)
സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആദ്യ കോടതി വിധിയില്‍ സരിത എസ് നായരും ബിജു രാധാകൃഷ്ണും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇരുവർക്കും കോടതി മൂന്ന് വർഷം കഠിനതടവിനും ശിക്ഷിച്ചു. ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

ഇരുവർക്കുമെതിരെയുള്ള ആള്‍മാറാട്ടം, വിശ്വാസ വഞ്ചന, ഗൂഢാലോചന, തട്ടിപ്പ് എന്നീ കുറ്റങ്ങൾ നിലനിൽക്കുന്നതാണെന്ന് കോടതി വിലയിരുത്തി. സരിതയ്ക്ക് 45 ലക്ഷവും ബിജു രാധാകൃഷ്ണന് 25 ലക്ഷം രൂപയും കോടതി പിഴയും വിധിച്ചു. ഐപിസി 406, 420 പ്രകാരമാണ് ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഭാര്യയുടെ കൊലപാതക കുറ്റത്തില്‍ ജയിലില്‍ കഴിയുന്ന ബിജു രാധാകൃഷ്‌ണന്‍ ജയിലില്‍ തുടരുബോള്‍ സരിതയ്‌ക്ക് ജാമ്യം ലഭിച്ചു.

ഇടയാറന്മുള സ്വദേശി ബാബുരാജില്‍ നിന്ന് 1 കോടി 19 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരും, മറ്റൊരു പ്രതിയുമായ ബിജു രാധാകൃഷ്ണും ചേര്‍ന്ന് നടത്തിയ തട്ടിപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏറ്റവും വലിയ തുകയ്ക്കുള്ള തട്ടിപ്പ് കേസാണിത്.


2013 ജൂണ്‍ 13 ന് ആറന്മുള പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്ത കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബി പ്രസന്നകുമാര്‍ സമര്‍പ്പിച്ച 200 പേജുള്ള കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയില്‍ വിചാരണ നടന്നത്. 34 സാക്ഷികളെ വിസ്തരിച്ച വാദത്തിനിടെ പ്രോസിക്യൂഷന്‍ 77 രേഖകള്‍ ഹാജരാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :