കനത്ത കാറ്റിനെ എങ്ങനെ നേരിടാം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി നൽകുന്ന പ്രത്യേക നിർദേശങ്ങൾ

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2022 (20:54 IST)
കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും വരുത്തുന്ന ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുന്നതും ചില്ലകൾ ഒടിഞ്ഞു വീഴുന്നതും അപകടസാധ്യതകൾ വർധിപ്പിക്കുന്നു. കനത്ത മഴയും കാറ്റും ഉള്ളപ്പോൾ ഒരു കാരണവശാലും മരങ്ങളുടെ കീഴിൽ നിൽക്കാൻ പാടുള്ളതല്ല, മരചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കാം.

വീട്ടുവളപ്പിൽ അപകടകരമായ രീതിയിൽ കാണുന്ന ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിൽ മരങ്ങൾ പൊതുയിടങ്ങളിൽ കണ്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യബോർഡുകൾ,ഇലക്ട്രിക് പോസ്റ്റുകൾ,കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയങ്ങളിൽ ഇവ ബലപ്പെടുത്തുകയോ അഴിച്ചുവെയ്ക്കുകയോ ചെയ്യാം. ഇതിൻ്റെ ചുവട്ടിലും സമീപത്തും വാഹനങ്ങൾ പാർക്ക് ചെയ്യരുത്.

കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ ജനലുകളും വാതിലുകളും അടച്ചിടുക, ഇതിൻ്റെ സമീപങ്ങളിൽ നിൽക്കാതിരിക്കുക. വീടിൻ്റെ ടെറസ്സും ഒഴിവാക്കുക. ചുമരിലോ മറ്റോ ചാരി കോളി പോലുള്ളവ വെച്ചിട്ടുണ്ടെങ്കിൽ അത് കയറുപയോഗിച്ച് കെട്ടിവെയ്ക്കേണ്ടതാണ്. ഓല മേഞ്ഞതോ,ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്ത വീടുകളിലോ താമസിക്കുന്നവർ 1077 എന്ന നമ്പറിൽ മുൻകൂട്ടി ബന്ധപ്പെടേണ്ടതാണ്.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക.
നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി നിൽക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :