പ്രതിപക്ഷ നേതാവോ കെപിസിസി അധ്യക്ഷനോ; താക്കോല്‍സ്ഥാനം ലക്ഷ്യമിട്ട് പി.ടി.തോമസ്

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 5 മെയ് 2021 (16:32 IST)

അഞ്ച് വര്‍ഷം കൂടി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമല്ലോ എന്ന ഞെട്ടലിലാണ് യുഡിഎഫും കോണ്‍ഗ്രസും. എന്നാല്‍, അതിനിടയിലും ഗ്രൂപ്പ് പോരിന് കുറവില്ല. പ്രതിപക്ഷ നേതാവ് ആകാനും കെപിസിസി അധ്യക്ഷന്‍ ആകാനും നേതാക്കള്‍ക്കിടയില്‍ മത്സരമാണ്. എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ രഹസ്യമായും പരസ്യമായും ഏറ്റുമുട്ടുന്നു. അതിനിടയിലാണ് ഗ്രൂപ്പുകള്‍ക്കെല്ലാം അതീതമായി താക്കോല്‍ സ്ഥാനം കൈപിടിയിലാക്കാന്‍ മുതിര്‍ന്ന നേതാവ് പി.ടി.തോമസിന്റെ ശ്രമം. പ്രതിപക്ഷ നേതാവ് സ്ഥാനമോ കെപിസിസി അധ്യക്ഷ സ്ഥാനമോ ലഭിക്കാന്‍ പി.ടി.തോമസ് ശ്രമങ്ങള്‍ ആരംഭിച്ചു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ശോകമൂകമായിരുന്നു കോണ്‍ഗ്രസ് ക്യാംപുകള്‍. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പോലും കാര്യമായ പ്രസ്താവനകള്‍ നടത്തിയില്ല. എന്നാല്‍, അതിനിടയിലാണ് ഗുരുതര ആരോപണവുമായി പി.ടി.തോമസ് കളംനിറഞ്ഞത്. മുന്‍ ആരോഗ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവും ആയ പി.കെ.ശ്രീമതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം സംസ്ഥാനത്ത് കൃത്രിമ ഓക്‌സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി പി.ടി.തോമസ് ആരോപിച്ചു. വാര്‍ത്താസമ്മേളനം നടത്തിയായിരുന്നു ആരോപണം. പ്രതിപക്ഷ സ്വരമായി താന്‍ ഉണ്ടെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമമായിരുന്നു പി.ടി.തോമസ് നടത്തിയതെന്നാണ് വിലയിരുത്തല്‍.

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചാല്‍ കെ.സുധാകരനോ കെ.മുരളീധരനോ തല്‍സ്ഥാനത്തേക്ക് നിയോഗിക്കപ്പെടും. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് ചെന്നിത്തല മാറിനിന്നാല്‍ വി.ഡി.സതീശനാണ് കൂടുതല്‍ സാധ്യത. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതിപക്ഷ നേതാവ് ആക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെടും. മുതിര്‍ന്ന സാമാജികന്‍ ആയതിനാല്‍ പി.ടി.തോമസിനും സാധ്യതയുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :